ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദൻ വോട്ടു ചെയ്തത് സ്ഥാനാർത്ഥിയായ ജി.സുധാകരൻ എത്തി നോക്കിയത് വിവാദമാകുന്നു. നാളുകളായി പാർട്ടിയിൽ തുടർന്നു വരുന്ന വിഭാഗീയതയുടെയും, പരസ്പരവിശ്വാസമില്ലായ്മയുടെയും തെളിവായി മാറുകയാണ് ഈ സംഭവം.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പുന്നപ്രയിലെ പറവൂർ പനയാകുളങ്ങര സ്കൂളിൽ വി.എസും കുടുംബവും വോട്ടു രേഖപ്പെടുത്താൻ എത്തിയപ്പോൾ, വി.എസിന്റെ മകൻ അരുൺ കുമാറും വി.എസിനെ സഹായിക്കാനായി ബൂത്തിലുണ്ടായിരുന്നു. ഇവരോടൊപ്പം ജി.സുധാകരനും ചട്ടം ലംഘിച്ച് ബൂത്തിനുളളിൽ പ്രവേശിക്കുകയായിരുന്നു.
സ്ഥാനാർത്ഥിയായ സുധാകരൻ ചട്ടവിരുദ്ധമായാണ് ബൂത്തിനുളളിൽ പ്രവേശിച്ചതും, എത്തി നോക്കിയതും. മാത്രവുമല്ല വി.എസിന്റെ ഭാര്യ വോട്ടു രേഖപ്പെടുത്താൻ ചെന്നപ്പോൾ ബൂത്തിനുളളിൽ നിന്നു കൊണ്ട് ‘രണ്ടാം നമ്പർ‘ എന്നു വിളിച്ചു പറയുകയും ചെയ്തിരുന്നു. വോട്ടിംഗ് മെഷീനിൽ രണ്ടാമതാണ് ജി. സുധാകരന്റെ പേര്.
വി.എസ്. അച്ചുതാനന്ദനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് ജി.സുധാകരൻ എത്തി നോക്കിയതെന്നാണ് വി.എസ് പക്ഷം ആരോപിക്കുന്നത്.
സുധാകരന്റെ ചട്ടവിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടി എൻ.ഡി.എയും, യു.ഡി.എഫും തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
ചട്ടം ലംഘിച്ചുളള സുധാകരന്റെ നടപടിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നുളള പരാതിയുമുണ്ട്.