തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവിധ രംഗങ്ങളിലെ പ്രമുഖർ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.
സുരേഷ് ഗോപി എം.പി, തിരുവനന്തപുരം ശാസ്തമംഗലം ഹയർ സെക്കണ്ടറി സൂളിൽ വോട്ടു രേഖപ്പെടുത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീശാന്ത് കൊച്ചിയിലാണ് വോട്ടു ചെയ്തത്.
നേമം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഒ. രാജഗോപാൽ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻ കുട്ടി തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി.
ധർമ്മടത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും, പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും കണ്ണൂരിൽ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ എം.കെ മുനീർ, തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും, മന്ത്രിയുമായ കെ. ബാബു എന്നിവരും തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ബി.ജെ.പി മഞ്ചേശ്വരം നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നെല്ലിക്കുന്ന് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കുട്ടനാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുഭാഷ് വാസു, കർദ്ദിനാൾ മാർ ജോസഫ് ആലഞ്ചേരി, ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽ, മന്ത്രി സി.എൻ ബാലകൃഷ്ണൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷ്, ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മുൻ മന്ത്രി ജി. സുധാകരൻ, ഡോ. തോമസ് ഐസക്ക്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി.