തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുളളിൽ തന്നെ മികച്ച പ്രതികരണമാണ് സമ്മതിദായകരിൽ നിന്നും ലഭ്യമാകുന്നത്. പതിവിൽ നിന്നും വ്യത്യസ്ഥമായി രാവിലെ തന്നെ നീണ്ട നിരയാണ് വോട്ടെടുപ്പു കേന്ദ്രങ്ങളിൽ കാണപ്പെടുന്നത്.
മലബാറിലെ ചില മണ്ഡലങ്ങളിൽ ആദ്യ മണിക്കൂറുകളിൽ തന്നെ ഏഴു ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്.
പല പ്രദേശങ്ങളിലും മഴയുണ്ടെങ്കിലും, മഴയെ വക വയ്ക്കാതെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താനായി കാത്തു നിൽക്കുന്ന കാഴ്ച്ച കാണാം. ഇടുക്കി ജില്ലയുടെ പല പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്.
അതേസമയം, പ്രശ്നബാധിത ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിനെ കൂടാതെ കേന്ദ്രസേനകളും സജീവമാണ്. കണ്ണൂരിലും, മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രശ്നബാധിതബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ 1042 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അഴിമതിക്കെതിരേയുളള വോട്ടെടുപ്പാണിതെന്നും, കേരളം മാറി ചിന്തിക്കുമെന്നും എൻ.ഡി.എ വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയുളള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.
ശ്രീശാന്ത്, സുരേഷ് ഗോപി, കെ. മുരളീധരൻ, ഷിബു ബേബിജോൺ, ഇന്നസെന്റ്, പിണറായി വിജയൻ, കെ ബാബു, ഫ്രാൻസിസ് ജോർജ്ജ്, തുടങ്ങിയവർ ഇതിനോടകം വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അൽപ്പസമയത്തിനകം വോട്ടു രേഖപ്പെടുത്തും. തിരുവനന്തപുരം ഫോർട്ട് സ്കൂളിലാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തുക.
സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. അക്രമത്തിലും അഴിമതിയിലും മനം മടുത്ത പൊതുസമൂഹത്തിന്റെ ശക്തമായ മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും വിലയിരുത്തപ്പെടുന്നു.