കണ്ണൂർ: ജില്ലയിൽ സി.പി.എം കളളവോട്ടു ചെയ്യാനും, സംഘർഷം സൃഷ്ടിക്കാനുമുളള ശ്രമം വ്യാപകമായി നടത്തുന്നതായി പരാതിയുണ്ട്. ക്രമക്കേടിനുളള സാദ്ധ്യത മുന്നിൽ കണ്ട് അതീവ സുരക്ഷയും, പലയിടങ്ങളിലും നിരോധനാജ്ഞ്ജയും, വെബ് ടെലികാസ്റ്റിംഗ് സംവിധാനവുമെല്ലാം ക്രമീകരിച്ചിട്ടുണ്ടെങ്കിലും, വ്യാപകമായി അക്രമം അഴിച്ചു വിടാനുളള ശ്രമമാണ് ഇടതു പക്ഷ പ്രവർത്തകരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. പലപ്പോഴും ബൂത്തിനു പുറത്തു വച്ച് അക്രമം നടക്കുന്നതിനാൽ വെബ് കാസ്റ്റിംഗിൽ ഇവ ലഭ്യമാകാനുളള പ്രയാസം നേരിടുന്നുണ്ട്.
കണ്ണൂർ പേരാവൂർ ഇരിട്ടി ചിങ്ങാംകുണ്ടം ഇരുപതാം നമ്പർ ബൂത്തിൽ കളളവോട്ടു ചെയ്യാൻ ശ്രമിച്ച സി.പി.എം പ്രവർത്തകൻ അറസ്റ്റിലായി. അതേസമയം കണ്ണൂർ വട്യറ ബൂത്തിൽ സി.പി.എം വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അപമര്യാദയായി പെരുമാറിയതിനേത്തുടർന്ന് അറസ്റ്റിലായി. പാനൂർ മുതിയങ്ങ ശങ്കരവിലാസം സ്കൂളിൽ മറ്റൊരു സി.പി.എം പ്രവർത്തകനെ കൂടി പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. കതിരൂരിൽ മുപ്പത്തിനാലാം നമ്പർ ബൂത്തിൽ സി.പി.എം പ്രവർത്തകരും കേന്ദ്ര സുരക്ഷാസേനാംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. മൂന്നാം തവണയും കളളവോട്ടു ചെയ്യാനെത്തിയ സി.പി.എം പ്രവർത്തകരെ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്. എന്നാൽ അവർ ഓപ്പൺ വോട്ടു ചെയ്യാനാണെത്തിയതെന്ന് സി.പി.എം അവകാശപ്പെട്ടു. സംഭവത്തിൽ പൊലീസും, പോളിംഗ് ഉദ്യോഗസ്ഥരും നിഷ്ക്രിയരായെന്ന് കേന്ദ്ര സേനയുടെ പരാതിയുണ്ട്.
നിരോധനാജ്ഞ നിലനിൽക്കുന്ന കണ്ണൂർ കുറ്റ്യാട്ടൂർ യു.പി സ്കൂളിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതായി പരാതിയുണ്ട്. സ്ഥിരം പ്രശ്നങ്ങളും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെടാറുളള ബൂത്താണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാദ്ധ്യമപ്രവർത്തകർക്കടക്കം ഇവിടെ മർദ്ദനമേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പിനു വന്ന സി.പി.എം പ്രവർത്തകർ വോട്ടു രേഖപ്പെടുത്തിയ ശേഷവും പിരിഞ്ഞു പോകാതെ കൂട്ടം കൂടി നിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഉദുമ മണ്ഡലത്തിലെ അറുപത്തിയേഴാം നമ്പർ ബൂത്തിലും സി.പി.എം അക്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇവിടത്തെ യു.ഡി.എഫ് ഇൻ ഏജന്റ് അബ്ദുൾ ഖാദറിനെ എൽ.ഡി.എഫ് പ്രവർത്തകർ ബൂത്തിനകത്ത് തടഞ്ഞു വച്ചു മർദ്ദിക്കുകയായിരുന്നു. തിരുവക്കോളിയിലും എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് ഏജന്റിനെ മർദ്ദിച്ചതായി പരാതിയുണ്ട്.
തലശ്ശേരിയിൽ ജീഷ് രാജ് എന്ന സി.പി.എം പ്രവർത്തകനെ കളളവോട്ടു ചെയ്യാൻ ശ്രമിച്ചതിനേത്തുടർന്ന്, യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിൽ പിടി കൂടി പൊലീസിലേൽപ്പിച്ചു.
ചെറുതാഴം സ്കൂളിൽ തിരിച്ചറിയൽ രേഖയേച്ചൊല്ലി സി.പി.എം പ്രവർത്തകരും കേന്ദ്ര സേനയും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ മൂന്നു സി.പി.എം പ്രവർത്തകർക്ക് മർദ്ദനമേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അദ്യ പകുതിക്കു ശേഷം വ്യാപകമായ കളളവോട്ടും അനിഷ്ടസംഭവങ്ങളും പതിവാകുന്ന സാഹചര്യമാണ് കേരളത്തിന്റെ വടക്കൻ ജില്ലകളിലുള്ളത്.