ബീഹാർ: വാഹനം ഓവർടേക്ക് ചെയ്തെന്ന പേരിൽ പത്തൊൻപതുകാരനെ വെടി വച്ചു കൊന്ന കേസിനു പുറകേ, സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിലെ ജെ.ഡി.യു എം.എൽ.എ കൂടിയായ മനോരമ ദേവിയുടെ വീട്ടിൽ നിന്നും മദ്യശേഖരം പിടികൂടി. ആറ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം യാത്രക്കാരനെ വെടി വച്ചു കൊന്ന കേസിൽ ഇവരുടെ ഭർത്താവ് ബിന്ദി യാദവിനെയും, സുരക്ഷാ ഉദ്യോഗസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മനോരമദേവിയുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ മകനും കേസിലെ പ്രതിയുമായ റോക്കി യാദവിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണവിധേയമായി ഇവരെ എം.എൽ.എ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. പാർട്ടിയിൽ നിന്നും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അനധികൃതമായി മദ്യം കൈവശം സൂക്ഷിക്കുന്നത് ബീഹാറിൽ നിയമവിരുദ്ധവും, പത്തുലക്ഷം രൂപ പിഴയും, പത്തു വർഷത്തെ കഠിന തടവും ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. കേസിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മനോരമദേവിയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഇവരുടെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്.