തിരുവനന്തപുരം: തിരുവനന്തപുരത്ത് ആവേശത്തിരയിളക്കി എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ പതിനാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ, കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, ജെ.പി, നഡ്ഡ തുടങ്ങിയവരെ കൂടാതെ കേരളത്തിലെ രാജ്യസഭാ എം.പി. സുരേഷ് ഗോപി, റിച്ചാർഡ് ഹേ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനവേദിയിൽ എത്തിച്ചേർന്നു.
ആദ്യ പ്രാസംഗികനായ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി ശ്രീശാന്ത്, മാതൃദിനമായ ഇന്ന് എല്ലാ അമ്മമാർക്കും പ്രണാമമർപ്പിച്ചു കൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
സി.പി.ഐ – കോൺഗ്രസ് അവിശുദ്ധ ബാന്ധവത്തിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നമുക്കു മുന്നിലുള്ളതെന്ന് കാട്ടാക്കട മണ്ഡലം സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് പറഞ്ഞു. ‘പായലേ വിട പൂപ്പലേ വിട‘യെന്ന പരസ്യവാചകത്തെ ഉദ്ധരിച്ചു കൊണ്ട്, സമാനമായ രീതിയിൽ കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫേ വിട, യു.ഡി.എഫേ വിടയെന്നു പറയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുന്ന ദിനങ്ങളാണ് മുന്നിലുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനനായകനായ കുമ്മനം രാജശേഖരന്റെ കരങ്ങളിൽ കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് കേവലം 8 നാൾ അവശേഷിക്കുന്ന സാഹചര്യത്തിൽ, ഭാരതീയജനതാപാർട്ടിക്കു സംസ്ഥാനത്ത് ലഭ്യമായ വമ്പിച്ച സ്വീകാര്യത വ്യക്തമാക്കുന്ന ജനാവലിയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിറഞ്ഞു നിൽക്കുന്നത്.
പരിപാടിയുടെ തത്സമയം ജനം ടി.വി സംപ്രേഷണം ചെയ്യുന്നു. ജനം ടി.വി. ഓൺലൈനിൽ കാണുവാൻ https://janamtv.com/mlive/