ന്യൂഡൽഹി: ബിഹാർ എം.എൽ.എയുടെ മകന്റെ വാഹനം ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ വെടി വച്ചു കൊന്നു. ഡൽഹിയിൽ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. പ്രമുഖ വ്യവസായിയുടെ മകൻ ആദിത്യ സച്ച്ദേവയാണ് കൊല്ലപ്പെട്ടത്. പത്തൊൻപതു വയസ്സായിരുന്നു.
ജെ.ഡി.യു. നേതാവും എം.എൽ.എയുമായ മനോരമാദേവിയുടെ റേഞ്ച് റോവർ കാറിനെയാണ് സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുകയായിരുന്ന സച്ച്ദേവ് മറികടക്കാൻ ശ്രമിച്ചത്. മനോരമാദേവിയുടെ ഭർത്താവ് ബിന്ദി യാദവ്, മകൻ റോക്കി, സുരക്ഷാ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം ഓവർടേക്ക് ചെയ്തതിനേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥനും റോക്കിയും ചേർന്ന് ആകാശത്തേയ്ക്ക് വെടിയുതിർത്ത് സച്ച്ദേവിന്റെ വാഹനം നിർത്തിക്കുകയായിരുന്നുവെന്ന് സച്ച്ദേവിനോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
വാഹനം നിർത്തിച്ച്, സച്ച്ദേവിനെ വാഹനത്തിൽ നിന്നു പിടിച്ചിറക്കി മർദ്ദിക്കുകയും, സച്ച് ദേവ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആരോ വെടിയുതിർക്കുകയായിരുന്നെന്നും സുഹൃത്ത് പറഞ്ഞു. ഇതേത്തുടർന്ന് റോക്കി തന്റെ വാഹനമോടിച്ചു പോവുകയായിരുന്നു.
സംഭവത്തേത്തുടർന്ന് ഒളിവിൽ പോയ റോക്കിയെ ഇതു വരെ പിടി കൂടിയിട്ടില്ല. ബിന്ദി യാദവിനെയും, സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ബിന്ദി യാദവ്.