പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നേരിട്ടെത്തുന്നത് അണികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിൽ ഉച്ചയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി എത്തുക. റോഡ് മാർഗ്ഗം സമ്മേളന വേദിയിലെത്തും. കോട്ടമൈതാനത്തെ എന്ഡിഎ റാലിയിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് റാലി ആരംഭിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, എംപിമാരായ സുരേഷ് ഗോപി, നളിൻ കുമാർ ഖട്ടീൽ, റിച്ചാർഡ് ഹേ, മു ൻ കേന്ദ്ര മന്ത്രി ഒ രാജഗോപാൽ, ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള പ്രമുഖർ വേദിയിലുണ്ടാകും.
പാലക്കാട് ജില്ലയിലെ 12 എൻഡിഎ സ്ഥാനാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എസ് പി ജിയുടെ പ്രത്യേക നിരീക്ഷണത്തിലാണ് സുരക്ഷ. ഒരു ലക്ഷത്തോളം പേർ കോട്ടമൈതാനത്തെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്നലെ നാല് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സംസ്ഥാനത്ത് എത്തിയിട്ടുണ്ട് . ജെപി നഡ്ഡ, ഉൾപ്പടെയുള്ള ദേശീയ നേതാക്കളും പ്രചാരണ രംഗത്ത് സജീവമായുണ്ട്.