ഡമാസ്കസ് : സിറിയയിൽ സർക്കാർ സേനയും വിമതരുമായുളള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ആലപ്പോ പ്രവിശ്യയിൽ ആശുപത്രികൾക്കും പള്ളികൾക്കും നേരെയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ, 15 പേർ കൊല്ലപ്പെട്ടു. സിറിയയിൽ നിരന്തരമുണ്ടാകുന്ന അക്രമ സംഭവങ്ങൾ, സമാധന ചർച്ചകളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഐക്യരാഷ്ട്ര സഭ.
സിറിയിലെ ആലെപ്പോ പ്രവിശ്യയിൽ ബാബ് അൽ ഫറാജ് ജില്ലയിലെ പള്ളികൾക്കുനേരെയാണ് വ്യോമാക്രമണമുണ്ടായത്. മല്ലാ ഖാൻ പള്ളിയിൽ വെള്ളിയാഴ്ച നിസ്കാരത്തിനായി വിശ്വാസികൾ എത്തുന്നതിനിടെയായിരുന്നു വിമതരുടെ ആക്രമണം. പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. അൽ മാർജയിലെ ആശുപത്രികൾക്ക് നേരെ സർക്കാർ സേന അഴിച്ചുവിട്ട ആക്രമണത്തിൽ നഴ്സുമാരും രോഗികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ സമീപത്തെ കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
സർക്കാർ സേനയും വിമതരും തമ്മിൽ വിവിധയിടങ്ങളിൽ ഇപ്പോഴും വ്യോമാക്രണണം തുടരുന്നതായാണ് റിപ്പോർട്ട്. സിറിയയിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കവെയാണ് തുടർച്ചയായ ഈ രക്തചൊരിച്ചിൽ. കഴിഞ്ഞ ദിവസം ആലപ്പോയിൽ കുട്ടികളുടെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 60പേർ കൊല്ലപ്പെട്ടിരുന്നു. സിറിയയിൽ നിരന്തരം ആക്രമണങ്ങൾ നടക്കുന്നത് ജനീവയിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സിറിയയിലെ സ്ഥിതിഗതികൾ വഷളാകുന്നതിലുളള ആശങ്ക ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.