കോഴിക്കോട് : വനവാസികളുടെ സംരക്ഷകരാണെന്ന് പറയുന്ന സി.പി.എം ഇക്കാലം വരെയും താഴെക്കിടയിലുള്ളവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലെത്തിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാനേതാവ് സി.കെ.ജാനു. വനവാസികള്‍ ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറുമെന്ന് തോന്നുമ്പോള്‍ പ്രത്യയശാസ്ത്രം പോലും മറന്ന് അതിനെ തകര്‍ക്കാന്‍ ജാതിസംഘടനകള്‍ ഉണ്ടാക്കുന്നവരാണ് സി.പി.എം എന്നും സി.കെ.ജാനു ജനം ടി.വിയോട് പറഞ്ഞു.
സി.പി.എം തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുമ്പോഴും രൂപീകരണ ഘട്ടം മുതല്‍ ഇക്കാലം വരെയും വനവാസികള്‍ ഉള്‍പ്പെടുന്ന പിന്നോക്ക വിഭാഗക്കാര്‍ക്കായി യാതൊന്നും ചെയ്തിട്ടില്ല.ദുരിതം അനുഭവിക്കുന്ന തങ്ങളെ പോലുള്ളവരെ മനുഷ്യരായി പോലും കാണാത്തവരാണ് സംരക്ഷകരുടെ കുപ്പായമണിയുന്ന സി.പി.എം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കി നല്‍കാതെ അണികളായി എന്നും കൂടെ നിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സി.കെ.ജാനു മല്‍സര രംഗത്ത് എത്തിയത് വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള ബത്തേരിയിൽ ബി ഡി ജെ എസിന്റെയും ജെ ആർ എസിന്റെയും പിന്തുണയോടെ വിജയം ഉറപ്പാക്കാനാണ് എൻ ഡി എ ലക്ഷ്യമിടുന്നത് . സി കെ ജാനുവിന് ശക്തമായ പിന്തുണ ലഭിച്ചതോടെ എം.എ ബേബി ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.