കണ്ണൂര്‍ ജില്ലയില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തുടക്കമിട്ടത് തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനെന്ന പ്രവർത്തകനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. കണ്ണൂരിനെ കൊലനിലമാക്കിയ സിപിഎം ക്രൂരതയ്ക്ക് ഇന്ന് നാൽപ്പത്തേഴാണ്ട് തികയുകയാണ്. അധികാരവും സമ്പത്തും ക്രിമിനൽ സംഘങ്ങളുടെ കായിക ബലവും ഉപയോഗിച്ച് ഇന്നും അക്രമത്തിന്റെ പാതയിൽ തന്നെയാണ് സിപിഎമ്മെന്ന് വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ് .
നാല്പത്തിയേഴ് വര്‍ഷം മുമ്പത്തെ ഒരു വേനലില്‍ നടന്ന ആ ക്രൂരതയുടെ ഓര്‍മ്മകള്‍ ഇന്നും മങ്ങാതെയുണ്ട് രാമകൃഷ്ണന്റെ ഭാര്യ ലീലയുടെ മനസ്സില്‍. ഒരു തെരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് ഇത്തവണയും തന്റെ വോട്ട് മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിനെതിരെ തന്നെയെന്ന് ഉറപ്പിക്കുകയാണ് അവര്‍.
1969 ഏപ്രില്‍ 29നാണ് വാടിക്കല്‍ രാമകൃഷ്ണന് എന്ന സംഘപ്രവർത്തകൻ കുത്തേറ്റ് മരിക്കുന്നത് .രാമകൃഷ്ണന്റെ ഭാര്യ ലീല ഇന്നും ഇവിടെ വാടിക്കലില്‍ തന്നെയുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം, രാമകൃഷ്ണനെ പോലെ ഒരു സാധാരണ തൊഴിലാളിയായി. രാഷ്ട്രീയത്തെ കുറിച്ച് ഏറെയൊന്നുമറിയില്ല, ലീലയ്ക്ക്. എന്നാല്‍, തന്നെ വൈധവ്യത്തിലേക്ക് തള്ളിയിട്ട്, തന്റെ ജീവിതസ്വപ്നങ്ങള്‍ ചവിട്ടിമെതിച്ചു കടന്നുപോയവരെ തോല്‍പ്പിക്കുമെന്ന ഉറച്ചതീരുമാനം അവരെടുത്തിട്ടുണ്ട്.
പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റായിരുന്നു വാടിക്കല്‍ രാമകൃഷ്ണന് ഉപജീവനം കഴിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്റെ കുടുംബത്തിനൊപ്പം ഇതേ ജോലി ചെയ്താണ് ലീല ജീവിക്കുന്നത്. നാല്പത്തിയേഴ് വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തവർ ആരെന്ന് ലീലയ്ക്ക് പറഞ്ഞുകേട്ടുള്ള അറിവേയുള്ളു. കേസില്‍ പ്രതികളായവരില്‍ ഇന്ന് സി.പി.എമ്മിന്റെ ഉന്നതനേതാവായ പിണറായി വിജയനും ഉണ്ടായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. പിന്നീട് ഭരണസ്വാധീനത്തില്‍ പെട്ട് കേസ് എങ്ങുമെത്താതെ പോയതും അവരറിയും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി ക്രിമിനലുകള്‍ വാടിക്കലില്‍ എത്തി ഏറുമാടം കെട്ടി തമ്പടിച്ചാണ് രാമകൃഷ്ണന്റെ കൊലപാതകം നടപ്പാക്കിയതെന്ന് രാമകൃഷ്ണന്റെ പിതാവ് പറഞ്ഞതായി ലീല ഓര്‍ക്കുന്നു. രാമകൃഷ്ണന് ശേഷം നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ ഇന്നും കൊലവിളിയുയര്ത്തുന്നതില് അസ്വസ്ഥയാണവര്.