തിരുവനന്തപുരം: വി.എസ്. അച്ചുതാനന്ദനെതിരേ, ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജ്ജിയിന്മേൽ കോടതിയുടെ നിരീക്ഷണം ഇടതു വലതു മുന്നണികൾക്ക് തിരിച്ചടിയാകുന്നു.
മുഖ്യമന്ത്രിക്കും, സഹമന്ത്രിമാർക്കുമെതിരേ 136 കേസുകൾ നിലവിലുണ്ടെന്ന ആരോപണത്തിനെതിരേ മുഖ്യമന്ത്രി സമർപ്പിച്ച ഹർജ്ജി പരിഗണിച്ചു കൊണ്ടാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
കേസിൽ, ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായത് സർക്കാർ വക്കീലായിരുന്നു. താങ്കൾ സർക്കാർ അഭിഭാഷകനാണോ അതോ ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ വക്കീലാണോ എന്നു ചോദിച്ചു കൊണ്ടാണ് കോടതി കേസ് പരിഗണിച്ചത്.
പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദൻ തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും, ലോകായുക്തയുടെ വെബ് സൈറ്റിൽ വരെ മന്ത്രിമാർക്കെതിരേ കേസ് നിലവിലുളള വിവരം ഇന്നു രാവിലെ കൂടി വ്യക്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാവിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും, തെരഞ്ഞെടുപ്പു കാലമായതിനാൽ അടിയന്തര നടപടി കൈക്കൊളളണമെന്നും ഉമ്മൻ ചാണ്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.
ഈയവസരത്തിൽ, രാഷ്ട്രീയം കളിക്കാനുള്ള ഇടമായി കോടതിയെ മാറ്റരുതെന്ന് വാക്കാൽ ശാസിക്കുകയായിരുന്നു കോടതി.