മുംബൈ: തീരദേശപരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച ആദർശ് ഫ്ലാറ്റ് പൊളിച്ചു നീക്കാൻ മുംബൈ ഹൈക്കോടതി ഉത്തരവായി. ആദർശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധമുളള ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും, മറ്റു രാഷ്ട്രീയക്കാർക്കുമെതിരേ അന്വേഷണം നടത്താനും ഉത്തരവായിട്ടുണ്ട്. ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മഹാരാഷ്ട്ര സർക്കാരിന് ഒന്നരമാസം സമയം അനുവദിച്ചിട്ടുണ്ട്.
31 നിലകളുളള ആദർശ് ഫ്ലാറ്റ് സമുച്ചയം അടുത്തുളള നാവികസേനാകേന്ദ്രത്തിനും ഭീഷണിയാണ്. അശോക് ചവാൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതർക്കെന്ന പേരിൽ പ്രതിരോധവകുപ്പിന്റെ ഭൂമിയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. എന്നാൽ പിന്നീട് രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരുമടക്കമുളളവർ ഇത് അനധികൃതമായി സ്വന്തമാക്കുകയായിരുന്നു. കേസ് വിവാദമായതിനേത്തുടർന്നാണ് അശോക് ചവാൻ രാജി വയ്ക്കുന്നത്. കേസിപ്പോൾ സി.ബി.ഐ. ആണ് അന്വേഷിക്കുന്നത്.