ന്യൂഡൽഹി: മെഴ്സിഡസ് കാർ ഇടിപ്പിച്ചു യുവാവിനെ കൊന്ന കേസിൽ, വിദ്യാർത്ഥി സ്ഥിരമായി നിയമലംഘനത്തിനു പിടിക്കപ്പെട്ടിട്ടുളളയാളാണെന്ന് വ്യക്തമാകുന്നു. പതിനെട്ടു വയസ്സു തികഞ്ഞതിനേത്തുടർന്ന് കുട്ടിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം ജുവനൈൽ ഹോമിലേക്കയച്ചു.
ഇയാൾ കഴിഞ്ഞ വർഷം മൂന്നു പ്രാവശ്യം പിടിക്കപ്പെട്ടിട്ടുണ്ട്. കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു. കേസിൽ അറസ്റ്റിലായിരുന്ന, കുട്ടിയുടെ അച്ഛന് ജാമ്യം നൽകി.
ഈ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താനാണ് വാഹനം ഓടിച്ചതെന്നു പറഞ്ഞ് പൊലീസിനു മുൻപിൽ കീഴടങ്ങിയ ആളെയാണ്, വ്യാജസത്യവാങ്മൂലം നൽകിയതിന് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും, കോടതി ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനത്തിന് വിടുകയായിരുന്നു.
32കാരനായ സിദ്ധാർത്ഥ് ശർമ്മയെ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷവും നിർത്താതെ പോയ വാഹനം, കോൺക്രീറ്റിൽ കയറിയിറങ്ങി ടയർ പഞ്ചറായതിനേത്തുടർന്ന് കുട്ടികൾ ഇറങ്ങി ഓടുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രായത്തിന്റെ സാങ്കേതികതകളിൽ കുരുങ്ങി കുറ്റവാളിക്ക് ശിക്ഷ ലഭിക്കാതെ പോകരുതെന്ന്, സിദ്ധാർത്ഥ് ശർമ്മയുടെ അച്ഛനമ്മമാർ ആവശ്യപ്പെട്ടു.