മാഷികി: തെക്കൻ ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇരുപതോളം പേർ മരിച്ചതായാണ് സൂചന. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു
പ്രാദേശിക സമയം രാത്രി 1.25 ഓടെയാണ് ജപ്പാനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. 100 ലേറെ പേർക്ക് പരിക്കുണ്ട്.
കഴിഞ്ഞ ദിവസം തെക്കൻ ജപ്പാനിലെ ക്യൂഷോ പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിൽ 9 പേർ മരിക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആദ്യ ഭൂചലനത്തെ തുടർന്നുളള രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ് അടുത്ത ഭൂചലനം ഉണ്ടായത്.
തെക്കൻ ജപ്പാനിലെ തന്നെ കുമമോട്ടോയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു . സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും അരമണിക്കൂറിന് ശേഷം മുന്നറിയിപ്പ് പിൻവലിച്ചു . തിരമാലകൾ 1 മീറ്റർ വരെ ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തീരത്തുള്ള കെട്ടിടങ്ങൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. തെക്കൻ ജപ്പാനിലുള്ള സെൻഡായി ആണവ നിലയം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.