കോട്ടയം: തിരഞ്ഞെടുപ്പ് ചൂടിൽ അതികായന്മാരോട് തൊടുക്കാൻ ഇക്കുറി സ്വതന്ത്രരും, വിമതരും രംഗത്തെത്തുന്നതോടെ പാലാ പൂഞ്ഞാർ മണ്ഡലങ്ങൾ പ്രവചനാതീതമായ ജനവിധിയാണ് കാത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഘ്യാപിക്കുന്നതിന് ഒന്നരമാസം മുൻപേ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോസ് തോമസ് പാണ്ടിയാംമാക്കൽ വ്യാപക പ്രചാരണം ആരംഭിച്ചിരുന്നു. പാലാ മണ്ഡലത്തിൽ മുക്കിലും മൂലയിലും വരെ ഫ്ലക്സ് ബോർഡുകളും, ലഘുലേഖകളുമായാണ് സ്ഥാനാർത്ഥി ആദ്യ ചുവടു വച്ചതെങ്കിൽ, ബാർ കോഴ വിഷയത്തിലെ ന്യായാന്യായവിചിന്തനം ചെയ്യുന്ന “ക്രൈം ഇൻവെസ്റ്റിഗേഷൻ“ എന്നൊരു ലഘുലേഖ വിതരണം ചെയ്തു കൊണ്ടാണ് കെ. എം. മാണിയുടെ രംഗപ്രവേശം. എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്തുത മാഗസിന്റെ അസംഖ്യം കോപ്പികൾ, കാറ്ററിംഗ് രംഗത്തും മറ്റും പ്രവർത്തിക്കുന്ന വിദ്യാർത്ഥികളെയും, മറ്റു വിതരണക്കാരെയും ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. അക്ഷരാർത്ഥത്തിൽ NDA യുടെ സാന്നിദ്ധ്യം സ്ഥാനാർത്ഥിനിർണ്ണയത്തിനു മുൻപേ തന്നെ ഇരു മുന്നണികളെയും ആശങ്കയിലാക്കിയതിന്റെ വ്യക്തമായ സൂചനകൾ ലഭ്യമാണ്. എൽ. ഡി. എഫിനു വേണ്ടി എൻ. സി. പിയുടെ മാണി സി കാപ്പനും പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
മണ്ഡലത്തിൽ ഇപ്പോഴും സജീവ ചർച്ചയായ ബാർ കോഴ വിഷയത്തെ അതിജീവിക്കുകയെന്നത് കെ.എം. മാണിയെന്ന അതികായനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യം തന്നെയാണ്.
പൂഞ്ഞാർ മണ്ഡലത്തിൽ, സി പി എം കയ്യൊഴിഞ്ഞതോടെ ‘ജനപക്ഷസ്ഥാനാർത്ഥി‘ എന്ന ലേബലിലാണ് പി സി ജോർജ്ജ് അങ്കം കുറിച്ചിരിക്കുന്നത്. സ്വന്തം കരുത്ത് സ്ഥാപിച്ചെടുക്കേണ്ടതിന്റെ അത്യാവശ്യകതയെ അഭിമാനപ്രശ്നമായിക്കൂടി കണ്ടു കൊണ്ടാണ് പി സി ജോർജ്ജ് ഇത്തവണ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി സി ജോർജ്ജിന്റെ പങ്കാളിത്തം ഈരാറ്റുപേട്ട മണ്ഡലത്തിന്റെ ജനവിധിയിൽ എൽ.ഡി.എഫിനെ ഏറെ തുണച്ചിരുന്നു. എന്നാൽ ഇരു മുന്നണികളുമായി നേരിൽ തൊടുക്കാതെ, ജനപക്ഷം എന്ന സൂത്രവാക്യത്തിലൂടെയും, പരസ്യവാചകങ്ങളിലൂടെയുമാണ് പി സി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഏകദേശം മൂവായിരത്തോളം പരസ്യഫലകങ്ങൾ ഇതിനോടകം തന്നെ മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു.
പൂഞ്ഞാറിലെ ജനവിധി കേരള കോൺഗ്രസ്സിനും അഭിമാനപ്രശ്നം തന്നെയാവുന്ന സാഹചര്യത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ജോർജ്ജ്കുട്ടി ആഗസ്തിയും കെ.എം. മാണിയുടെ പൂർണ്ണ പിന്തുണയുമായി അങ്കത്തട്ടിലുണ്ട്.
എൽ.ഡി.എഫിന്റെ പി.സി. ജോസഫും, ബി.ജെ.ഡി.എസിന്റെ എം. ആർ. ഉല്ലാസും, യു.ഡി.എഫ്. വിമതനായി സജി മഞ്ഞക്കടമ്പിലും മത്സരരംഗത്തെ ഊഷ്മാവു വർദ്ധിപ്പിച്ചിട്ടുണ്ട്. പതിവിനു വിപരീതമായി, പരസ്യമായ വാഗ്പോരുകളിൽ നിന്നു വിട്ടു നിന്ന് പരസ്യങ്ങളും, ഫ്ലക്സ് ബോർഡുകളും വഴിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാണ് മണ്ഡലത്തിൽ സജീവമാകുന്നത്.