ബ്രസൽസ് : ഭീകരവാദത്തിന് മുന്നിൽ ഭാരതം മുട്ടുമടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രീരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബെൽജിയത്തിലെ ബ്രസൽസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭീകരാവാദത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ട ഐക്യരാഷ്ട്രസഭയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ഇന്ന് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിലേക്ക് തിരിക്കും.
ബ്രസൽസിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവേയാണ് ഭീകരവാദത്തെ ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഭീകരവാദത്തിനെതിരെ ശക്തമായി പോരാടിയ ചരിത്രമാണ് ഭാരതത്തിന്റേത്. ചെറുത്ത് നിൽപ്പ് തുടരുമെന്നും ഭീകരവാദത്തിന് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
വർത്തമാനകാല സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്. ഭീകരവാദത്തെ ഫലപ്രദമായി ചെറുക്കാൻ യുഎന്നിന് സാധിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിൽ നിന്ന് മതത്തെ വേർപ്പെടുത്താൻ, ആഗോള സമൂഹം തയ്യാറാകണം. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാകുന്ന യുവാക്കളെ നേർവഴിക്ക് കൊണ്ടുവരാൻ അതാത് സമുദായങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രസൽസിലെ സ്വീരണ പരിപാടിയിൽ വിവിധ ഇന്ത്യൻ കലാരൂപങ്ങളും അരങ്ങേറി.