ന്യൂഡല്‍ഹി: ഇടത്-വലത് മുന്നണികളില്‍ നിന്ന് കേരളം മോചനം ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം കീശ വീര്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും സിപിഎമ്മിന്റെ ഉന്മൂലന രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് കാട്ടായിക്കോണത്ത് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടന്നതെന്നും കുമ്മനം പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളം നേരിടുന്ന വികസന മുരടിപ്പിനെതിരേ വലിയ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് അഞ്ച് കൊല്ലം ഭരിച്ചിട്ടും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ഭൂരഹിതരുടെയും ദളിതരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കുമ്മനം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വഴിമുട്ടുന്ന കേരളം വഴികാട്ടാന്‍ ബിജെപിയെന്ന മുദ്രാവാക്യം ഇപ്പോള്‍ കേരളം ഏറ്റുവിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ അിധികാരത്തിലെത്തുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജന് കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും ഇതാണ് തെളിയിക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപിയുടെ അടിത്തറ ശക്തമാണ്. ഘടകകക്ഷികള്‍ കൂടി വന്നതോടെ അത് ബലപ്പെട്ടു. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല നേരിന്റെ വഴി എന്നതാണ് ബിജെപിയുടെ നയമെന്നും കുമ്മനം പറഞ്ഞു.
കാട്ടായിക്കോണത്ത് എല്‍ഡിഎഫ് നടത്തിയത് നിന്ദ്യമായ അക്രമമാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. എതിരാളികളെ കല്ലെറിഞ്ഞ് ഓടിക്കുകയെന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏത് രാഷ്ട്രീയ കൊലപാതകം നോക്കിയാലും സിപിഎം ആയിരിക്കും ഒരു വശത്ത്. കണ്ണൂരില്‍ അഞ്ച് പതിറ്റാണ്ടിനിടെ എണ്‍പത്തിയഞ്ചോളം പേരാണ് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടതെന്നും കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.