ഇസ് ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യമാകുന്നു. ഹിന്ദു വിവാഹ നിയമത്തിന്റെ കരട് രൂപത്തിന് നീതി നിയമകാര്യങ്ങള്ക്കായുളള പാകിസ്ഥാന് പാര്‍ലമെന്ററി സമിതി അംഗീകാരം നല്കി. ഹിന്ദു വിവാഹനിയമം 2015 എന്ന ബില്ല് നിയമമാകുന്നതിന്റെ ആദ്യ കടമ്പയാണ് പിന്നിട്ടിരിക്കുന്നത്. വ്യാപകമായ മതപരിവര്‍ത്തനം തടയാനും ഹിന്ദു സമൂഹത്തിന്റെ കുടുംബസുരക്ഷ ഉറപ്പുവരുത്താനും പുതിയ നിയമത്തിലൂടെ വഴിയൊരുക്കും.
പതിറ്റാണ്ടുകളോളമായി പാകിസ്ഥാനിലെ ഹിന്ദു സമൂഹം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്ത് നിന്നതിനാല്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. നിയമരൂപീകരണത്തിന് അനിശ്ചിതമായ കാലതാമസം വന്നുപോയതില്‍ ഖേദം പ്രകടിപ്പിച്ചാണ് കമ്മറ്റി ചെയര്മാന് ചൗധരി മഹ് മൂദ് ബഷീര്‍ കരട് രൂപം അംഗീകരിക്കുന്നതായി വ്യക്തമാക്കിയത്. ഇത്തരമൊരു നിയമം വൈകിപ്പിച്ചത് മുസ് ലീങ്ങള് എന്ന് നിലയ്ക്ക് പൊതുവായും രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയ്ക്ക് പ്രത്യേകിച്ചും അനുചിതമായിപ്പോയെന്ന് അദ്ദേഹം പിന്നീട് ഡോണ്‍ ന്യൂസിനോട് പറഞ്ഞു. നിയമം തടസപ്പെടുത്തുന്നതിന് പകരം അത് യാഥാര്‍ഥ്യമാകാന്‍ സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ ഹിന്ദു അംഗങ്ങള്‍ ബില്ല് അംഗീകരിപ്പിക്കാനായി പാര്‍ലമെന്റിന്റെ നീതിന്യായ കമ്മറ്റിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷികള്‍ ബില്ല് വൈകിപ്പിക്കുകയായിരുന്നു. വിവാഹിതരാകാന്‍ യോഗ്യരായ പെണ്‍കുട്ടികളുടെ കുറഞ്ഞ പ്രായവും വിവാഹത്തിന് ശേഷം ആരെങ്കിലും ഇസ്്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താലുണ്ടാകുന്ന സ്ഥിതിയുമായിരുന്നു പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെയും പാകിസ്ഥാന് തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്ന തടസങ്ങള്‍. പാകിസ്ഥാന് മുസ്്ലീം ലീഗ് നവാസ് വിഭാഗം നേതാക്കളും ബില്ലിനെ എതിര്‍ത്തിരുന്നു.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് തികയുമ്പോള്‍ വിവാഹിതയാകാം എന്നതാണ് ബില്ലിലെ വ്യവസ്ഥ. നേരത്തെ ബില്ല് ശരിയത്ത് നിയമപ്രകാരം ശരിയാണോയെന്ന് പരിശോധിക്കാന്‍ കൗണ്‍സില്‍ ഓഫ് ഇസ്്ലാമിക് ഐഡിയോളജിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. എന്നാല്‍ പങ്കാളികളില്‍ ആരെങ്കിലും മതപരിവര്‍ത്തനം നടത്തിയാല്‍ വിവാഹം അസാധുവാകുമെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കൗണ്‍സില്‍ ഓഫ് ഇസ്്ലാമിക് ഐഡിയോളജിയുടെ നിര്‍ദ്ദേശം. ഈ വ്യവസ്ഥ നീക്കണമെന്നും ഇപ്പോള്‍ ആവശ്യം ഉയരുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നിയമനിര്‍മാണം പ്രവിശ്യാ ഭരണകൂടങ്ങളാണ് നിര്‍വ്വഹിക്കേണ്ടതെന്നും നേരത്തെ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് ബലൂചിസ്ഥാന്‍ , ഖൈബര്‍ പക്തൂംഖ്വ പ്രവിശ്യകള്‍ നിയമം പാസാക്കിയെങ്കിലും പഞ്ചാബ്, സിന്ധ് പ്രവിശ്യകള്‍ ഇതിന് തയ്യാറായില്ല. പാര്‍ലമെന്റ് സമിതി ബില്ല് അംഗീകരിച്ചതോടെ ഹിന്ദു സമൂഹത്തിന് നിയമപരിരക്ഷ കൂടിയാണ് ലഭ്യമാകുന്നത്.