ന്യൂഡൽഹി : ഇസ്ലാമിന്റെ ശത്രുവാണ് ഇന്ത്യയെന്ന് തന്നെ പഠിപ്പിച്ചതായി ഡേവിഡ് കോൾമാൻ ഹെഡ്ലി .ആറോളം ഭീകര ക്യാമ്പുകളിൽ താൻ പരിശീലനം നേടിയതായും ഹെഡ്ളി പറഞ്ഞു.മുംബൈ ടാഡ കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നൽകിയ മൊഴിയിലാണ് മുംബൈ ആക്രമണത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ ഹെഡ്ലി നൽകിയത് .
ഹെഡ്ലിയുടെ മൊഴിയിലെ പ്രധാന വിവരങ്ങൾ
ലഷ്കർ ഇ തോയ്ബയുടെ അനുയായിയാണ് താൻ ലഷ്കർ ഭീകരനായ സാജിദ് മിർ ആണ് തന്നെ നിയന്ത്രിച്ചിരുന്നത്.സയ്യദ് ദാവൂദ് ഗിലാനി എന്ന പേരു മാറ്റി ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നാക്കിയത് സാജിദ് മിറിനെ അറിയിച്ചു
ഇന്ത്യയിൽ ഒരു വ്യവസായ സ്ഥാപനം തുടങ്ങി ലഷ്കറിനു വേണ്ടി പ്രവർത്തിക്കാൻ സാജിദ് മിർ പറഞ്ഞു.ഇന്ത്യയിൽ എളുപ്പം കടക്കാൻ പേരുമാറ്റൽ സഹായിച്ചു. ഡോ . തഹാവുദ്ദീൻ റാണയാണ് ഇന്ത്യൻ വിസ എടുക്കാൻ സഹായിച്ചത്. മുംബൈ നഗരത്തിന്റെ വീഡിയോ എടുക്കാൻ സാജിദ് മിർ നിർദ്ദേശിച്ചു.
താൻ എട്ടു പ്രാവശ്യം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട് . ഇതിൽ ഏഴു പ്രാവശ്യവും മുംബൈയിൽ എത്തിയിട്ടുണ്ട് .2008 സെപ്റ്റംബറിലാണ് ആദ്യമായി ആക്രമണം നടത്താൻ ശ്രമിച്ചത് . എന്നാൽ ബോട്ട് പാറയിൽ തട്ടി തകർന്നതിനെ തുടർന്ന് ആക്രമണം നടന്നില്ല . ആയുധങ്ങളെല്ലാം നഷ്ടപ്പെടുകയും ചെയ്തു.ഒക്ടോബറിൽ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല . നവംബറിൽ നടത്തിയ മൂന്നാമത്തെ ആക്രമണമാണ് ഫലം കണ്ടത് .
റിട്ടയേർഡ് മേജർ അബ്ദുർ റഹ്മാൻ പാഷയോടൊപ്പം താൻ നേരത്തെ പാകിസ്ഥാനിൽ അറസ്റ്റിലായിരുന്നു . വിദേശിയാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത് . എന്നാൽ പാക് ഐ ഡി കാർഡ് കാണിച്ചതോടെ വിട്ടയച്ചു. തുടർന്നാണ് ഐ എസ് ഐയുടെ മേജർ ഇഖ്ബാലുമായി പരിചയപ്പെടുന്നത്
കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം . എന്നാൽ അത് വേണ്ടെന്ന് സഖി ഉർ റഹ്മാൻ ലഖ്വിയാണ് പറഞ്ഞത് . ഇന്ത്യൻ വിസ ഉള്ളതിനാൽ ഇന്ത്യയിൽ കയറി ആക്രമണം നടത്താൻ കഴിയുമെന്ന് അവർ വ്യക്തമാക്കി
ഭീകര ക്യാമ്പുകളിലെ പരിശീലനത്തിനിടയിലാണ് ഹാഫിസ് സയിദിനെ പരിചയപ്പെടുന്നത് . ഹാഫിസ് സയിദിന്റെ പ്രബോധനങ്ങൾ ജിഹാദിനു വേണ്ടി പോരാടാൻ പ്രേരിപ്പിച്ചു .
ഹെഡ്ലിയുടെ മൊഴിയെടുക്കുന്നത് നാളെ വീണ്ടും തുടരും ..