രാജാമണിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത് ഈണങ്ങളുടെ വൈവിധ്യത്തെയാണ്. സന്ദർഭങ്ങളുടെ നേരറിഞ്ഞ് ചിട്ടപ്പെടുത്തിയവയെല്ലാം മലയാളിയുടെ ഹൃദയശാലയിൽ മിടിക്കുന്നുണ്ട്. ഇപ്പോഴും, ഇനിയെപ്പോഴും.
ആദ്യം തിയേറ്ററുകൾ അടക്കിവാണവ. പിന്നീട് മലയാളികളുടെ മനസ്സിൽ പതിഞ്ഞവ. അങ്ങനെ എത്രയെത്ര പിന്നണിയീണങ്ങൾ.
വരികളെ വാചാലമാക്കിയ കാഴ്ചകൾക്ക് കണ്ണെഴുതിയ രാജാമണിയും മറയുകയാണ്.
1985ൽ പുറത്തിറങ്ങിയ ‘നുളളി നോവിക്കാതെ’ എന്ന ചിത്രത്തിലൂടെയാണ് രാജാമണി സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. അന്തർദേശീയ പുരസ്കാരം നേടിയ ഇംഗ്ലീഷ് സിനിമയുൾപ്പടെ 10 ഭാഷകളിലായി 750 ൽ പരം ഗാനങ്ങൾക്ക് ഈണമിട്ടു. മലയാളസിനിമയിൽ മാത്രം നൂറ്റന്പതോളം ഗാനങ്ങൾ. 700 സിനിമകൾക്ക് പശ്ചാത്തല സംഗീതം. ഒരു ജന്മത്തിൽ ഇതൊക്കെ സാദ്ധ്യമോ എന്ന ചോദ്യത്തിന് ഉചിത മറുപടിയാണ് രാജാമണി.
കമ്മീഷണർ, നരസിംഹം, ആറാം തമ്പുരാൻ എഫ്ഐആർ…. ത്രില്ലറെന്നോ ക്ലാസിക്കെന്നോ വേർതിരിവില്ലാതെ ഈണമിട്ട് രാജാമണി അത്ഭുതങ്ങൾ സൃഷ്ടിച്ചു. ബി.എ.ചിദംബരനാഥൻ എന്ന സംഗീത സംവിധായകന്റെ മകന് മനസ്സിനെ കുളിർപ്പിക്കുന്നതാകണം സംഗീതമെന്ന് നിർബന്ധമുണ്ടായിരുന്നു.
ജയരാജിന്റെ ഗുൽമോഹർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും രാജാമണി സാനിധ്യമായി.
അവസാനം ഈണമിട്ടത് ഹൈഡ് ആൻഡ് സീക്ക് എന്ന മലയാള ചിത്രത്തിന് വേണ്ടി. വരികളെഴുതിയത് ഒഎൻവി. ദൃശ്യമൊരുക്കിയത് ആനന്ദക്കുട്ടൻ. അടുത്തടുത്ത മൂന്നുദിവസങ്ങൾ കവർന്നെടുത്തത് ആ മൂന്ന് പ്രതിഭകളെയാണ്. മരണത്തിന്റെ ഹൈഡ് ആന്റ് സീക്ക്.