സോവിയറ്റ് നോക്കികളായി നിന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത പാർട്ടി പാകിസ്ഥാൻ വാദത്തെയും കാര്യമായി പിന്തുണച്ചിരുന്നു . ഭാരതമെന്നാൽ അനേകം ദേശീയതകളുടെ കൂട്ടമാണെന്നായിരുന്നു വാദം . ഈ അടിച്ചമർത്തപ്പെട്ട ദേശീയതകളിൽ മുസ്ലിം ദേശീയത ഉണർന്നെഴുന്നേറ്റത് കൊണ്ട് പാകിസ്ഥാൻ ആവശ്യമാണെന്ന് പാർട്ടി സമർത്ഥിച്ചു .എന്നാൽ ക്വിറ്റിന്ത്യാ സമര കാലത്ത് എത്ര പാദ സേവ ചെയ്തിട്ടും കമ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായി വിശ്വസിക്കാൻ ബ്രിട്ടൻ തയ്യാറാകത്തത് പോലെ ജിന്നയും കമ്യൂണിസ്റ്റുകളെ വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു .
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈവ ഘടകമെന്ന് അഭിമാനിച്ചിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച് കൊണ്ട് റഷ്യൻ താത്പര്യങ്ങൾക്ക് മുന്നിൽ ഇന്ത്യൻ താത്പര്യങ്ങൾ അടിയറ വയ്ക്കുകയായിരുന്നു. വിദേശ രാജ്യത്തോടുള്ള വിശ്വാസ്യമായ വിധേയത്വമായിരുന്നു അവരന്ന് കാഴ്ച വച്ചത് . പിതൃഭൂമിയായ റഷ്യയുടെ മുന്നേറ്റത്തിന് വേണ്ടി മാതൃഭൂമിയായ ഭാരതത്തെ വഞ്ചിക്കാൻ കാരണം ഈ വിധേയത്വവും ദാസ്യവുമായിരുന്നു . ഇതിനെല്ലാം സമയാസമയങ്ങളിൽ താത്വിക വിശദീകരണങ്ങൾ നൽകാനും അവർ മറന്നില്ല.
പിന്നീട് ചൈന ഭാരതത്തെ ആക്രമിച്ചപ്പോഴും മറ്റൊരു രൂപത്തിൽ ഈ വിധേയത്വവും വിശദീകരണവും നാം കണ്ടു .
ക്വിറ്റിന്ത്യാ സമരം പൊളിച്ചതിന്റെ മുഴുവൻ മഹത്വവും അവകാശപ്പെട്ടു കൊണ്ട് പി സി ജോഷി 1942 മാർച്ച് 15 ന് സമർപ്പിച്ച ആ റിപ്പോർട്ട് ഒരർത്ഥത്തിൽ ബ്രിട്ടീഷ് പാദസേവയുടെ യഥാർത്ഥ നയരേഖ തന്നെയായിരുന്നു . വിരോധാഭാസമെന്ന് പറയട്ടെ ഈ നയരേഖയും റിപ്പോർട്ടുകളും കൈമാറി പതിനാലാമത്തെ ദിവസം കയ്യൂർ സമര സഖാക്കൾ തൂക്കിലേറ്റപ്പെട്ടു . സർക്കാരിന്റെ മുന്നിൽ വിശ്വാസ്യത തെളിയിക്കാനുള്ള നെട്ടോട്ടത്തിനിടെ സാമ്രാജ്യത്വയുദ്ധ സമയത്ത് ജയിലിലായ സ്വന്തം സഖാക്കളെ കമ്യൂണിസ്റ്റുകൾ മറന്ന് പോയിരുന്നു ..എന്തിനു വേണ്ടിയാണോ പോരാടിയത് അതിന്റെ നേരേ വിപരീത ദിശയിൽ പാർട്ടി എത്തി നിൽക്കുമ്പോഴാണ് അവർക്ക് ജീവൻ വെടിയേണ്ടി വന്നത് . അതും ബ്രിട്ടന്റെ സഖ്യകക്ഷിയെന്ന പോലെ പ്രവർത്തിക്കുമ്പോഴാണത് സംഭവിച്ചതും .
ജന്മമെടുത്ത് ഒൻപത് പതിറ്റാണ്ടുകളായെങ്കിലും ഭാരതത്തിൽ നിർണായക ശക്തിയാകാൻ ഇന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല . നിലവിലുള്ള സ്വാധീനം പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു . ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന ബൗദ്ധിക വായ്ത്താരികൾ വെറും വാചാടോപങ്ങളായാണ് പരിഗണിക്കപ്പെടുന്നത് . ജന ഹൃദയങ്ങൾ പിടിച്ചെടുക്കാനുള്ള വേദികളിൽ അമ്പേ പരാജയപ്പെടുന്നു .ഭാരതമൊട്ടുക്കും ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റുകൊടുക്കാൻ പോരാടിയ പാർട്ടി ഇന്ന് വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങുന്നു ….
അതെ ..
അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരിൽ ജന്മനാടിനെയും പ്രവർത്തകരേയും ഒറ്റു കൊടുത്തതിന് കാലം കാത്തുവച്ച മറുപടി . !