വിശാഖപട്ടണം: വിസ്മയക്കാഴ്ച്ചകളൊരുക്കി അന്താരാഷ്ട്ര കപ്പല്‍ വ്യൂഹ പരിശോധനയ്ക്ക് വിശാഖപട്ടണത്ത് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും വിവിധ രാജ്യങ്ങളിലെ കപ്പല്‍ വ്യൂഹങ്ങളുടെ പ്രകടനം വീക്ഷിച്ചു. ഇന്ത്യക്കഭിമാനമായി അന്തര്‍വാഹിനി കപ്പലുകളായ സിന്ധുരാജും സിന്ധു കേസരിയും സിന്ധുധ്വജും കപ്പല്‍ വ്യൂഹത്തില്‍ അണി നിരന്നു.
ബംഗാള്‍ ഉള്‍കടലിന്റെ വിശാഖപട്ടണം തീരത്ത് 74 ഭീമന് യുദ്ധകപ്പലുകള്‍ അണി നിരന്നപ്പോള്‍ അതൊരു രാജകീയ കാഴ്ച്ചയായി മാറി. സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഇന്ത്യയുടെ ഐ.എന്‍.എസ് സുമിത്ര യുദ്ധക്കപ്പലിലിരുന്നാണ് ഫ്ലീറ്റ് റിവ്യൂ വീക്ഷിച്ചത്. 22 രാജ്യങ്ങളിലെ നാവികസേനാ മേധാവികളും ഫ്ലീറ്റ് റിവ്യൂ വീക്ഷിക്കാനെത്തിയിരുന്നു.
തുടര്‍ന്ന് 52 രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടമാണ് തിരമാലകളെ തകര്‍ത്ത് അരങ്ങേറിയത്. ഇന്ത്യന്‍ നാവിക സേനയുടെ കരുത്തും സൗന്ദര്യവും വിളിച്ചോതി ആദ്യമെത്തിയത് കൊച്ചിയിലെ ദക്ഷിണനാവികസേനാ കമാന്‍ഡില്‍ നിന്നുള്ള പായ്കപ്പല്‍ ഐ.എന്‍.എസ് തരംഗിണിയായിരുന്നു. തുടര്‍ന്ന് 6 നിരകളിലായി കൂറ്റന്‍ യുദ്ധകപ്പളുകളുടെ പ്രകടങ്ങള്‍. ഇതില്‍ 24 എണ്ണം അമേരിക്ക ചൈന ബ്രസീല്‍ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവയായിരുന്നു.
ഐ.എന്‍.എസ് സുമേദ, സുകന്യ ഉള്‍പ്പെടെയുള്ള യുദ്ധ കപ്പലുകള്‍ക്ക് പുറമേ അന്തര്‍വാഹിനികളായ സിന്ധുരാജ്, സിന്ധു കേസരി, സിന്ധുധ്വജ് എന്നിവ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി കപ്പല്‍ വ്യൂഹത്തില്‍ അണി നിരന്നു. തുടര്‍ന്ന് നാവികസേനയുടെ വ്യോമ വിഭാഗത്തിന്റെ ഫ്ലൈ പാസ്സും അരങ്ങേറി.