ഡൽഹി: റണ്ണടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേടിയത്. എന്നാൽ നാണക്കേടിന്റെ ചരിത്രവുമായാണ് പ്രോട്ടീസ് നിര ഡൽഹിയിൽ നിന്ന് മടങ്ങുന്നത്. സമനില പിടിക്കാനായി പ്രതിരോധത്തിലൂന്നിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.
ഫിറോസ് ഷാ കോട്ല. ഇന്ത്യൻ ക്രിക്കറ്റിന് മഹത്തായ റെക്കോർഡുകൾ തുല്യം ചാർത്തി തന്നിട്ടുള്ള പ്രിയ സ്റ്റേഡിയം. പാക്കിസ്ഥാനെതിരെ അനിൽ കുംബ്ലെ തീർത്ത ഒരിന്നിംഗ്സിലെ 10 വിക്കറ്റ് പ്രകടനം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയ ഒട്ടേറെ വിസ്മയക്കാഴ്ചകൾ പേറുന്ന ഹോം ഗ്രൗണ്ട്.
ഇത്തവണയും ഫിറോസ് ഷാ കോട്ല ഇന്ത്യയെ കൈവിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മഹത്തായ ജയവുമാണ് കോഹ്ലിയും സംഘവും മടങ്ങുന്നത്. 337 റൺസിന്റെ ജയം റണ്ണടിസ്ഥാനത്തിൽ ഇന്ത്യ നേടിയ ഏറ്റവും വലിയ മാർജിൻ ജയമാണ്. ഓസ്ട്രേലിയക്കെതിരായ 320 റൺസ് ജയമാണ് പഴങ്കഥയായത്. ഇന്ത്യൻ മണ്ണിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. 2004 ൽ നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 342 റൺസിന്റെ ജയമാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പരാജയമാണിത്. 2006 ന് ശേഷം ഒരു ടീമിനെതിരെ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ പ്രോട്ടീസ് തോൽക്കുന്നതും ഇതാദ്യം.
തട്ടിയും മുട്ടിയും 143 ഓവറുകൾ പിടിച്ചുനിന്ന പ്രോട്ടീസ് നിര നാണക്കേടിന്റെ മറ്റൊരു ചരിത്രവും രചിച്ചു. ഒരിന്നിംഗ്സിലെ ഏറ്റവും മോശം റൺറേറ്റിന്റേത്. ദശാംശം 99 റൺറേറ്റാണ് പ്രോട്ടീസ് നിരയുടേത്. രണ്ടാം ഇന്നിംഗ്സിൽ രവീന്ദ്ര ജഡേജയുടെ 46 ഓവറുകളിൽ 33 ഉം മെയ്ഡനായി. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവർ ചെയ്യുന്നതിന്റെ റെക്കോർഡാണ് ജഡേജ കുറിച്ചത്. ഉമേഷ് യാദവ് ഏറിഞ്ഞ 21 ഓവറിൽ 16 മെയ്ഡനായതും മറ്റൊരു ചരിത്രമാണ്. ഏറ്റവും കൂടുതൽ മെയ്ഡൻ എറിയുന്ന പേസ് ബൗളർ എന്ന റെക്കോർഡ്.
അങ്ങനെ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരിക്കൽ കൂടി ഫിറോസ് ഷാ കോട്ല ഇടം പിടിക്കുകയാണ്.