നടക്കുന്നത് ഒരു അക്രമസംഭവവും അതിലുൾപ്പെട്ടത് ഹിന്ദുക്കളും ആണെങ്കിൽ – “ബൈ ഡീഫോൾട്ട്” അവരെല്ലാം സംഘപരിവാറുകാരാണ് എന്ന വിചിത്രമായ ഒരു തിയറിയെ അടിസ്ഥാനമാക്കിയാണ് കാലാകാലങ്ങളായി ഇവിടെ മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ബഹളം വയ്ക്കാറുള്ളത്. അത്ഭുതകരമെന്നു പറയട്ടെ – അതേ ഗ്രാമത്തിലുള്ള ആളുകൾ തന്നെ ഒരു നല്ല കാര്യം ചെയ്താൽ അതു കേവലം ഹിന്ദുക്കൾ മാത്രമായിരിക്കും താനും.
കാണാപ്പുറം നകുലൻ എഴുതുന്നു …
ദാദ്രി വിവാദം അവസാനിച്ചിട്ടില്ല . അവസാനിക്കാൻ പോകുന്നത് ഇങ്ങനെ …
രാജ്യത്തുണ്ടാകുന്ന ഹീനവും ദുഖകരവുമായ ഏതൊരു സംഭവത്തിന്റെയും ഉത്തരവാദിത്തം സംഘപരിവാർ സംഘടനകളുടെ തലയിൽ വയ്ക്കാൻ ശ്രമിക്കുന്നതും രാഷ്ട്രീയമായി അതു ബി.ജെ.പി.ക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതുമൊന്നും ഈയടുത്ത കാലത്തൊന്നും തുടങ്ങിയ ഏർപ്പാടുകളല്ല. എത്രയോ കാലങ്ങളായി നടക്കുന്ന ഒരു ആരോപണപരമ്പരയുടെ അവസാനത്തെ എപ്പിസോഡ് മാത്രമാണ് ദാദ്രി സംഭവം. പാർട്ടിയെ ആക്രമിക്കുന്നതിനൊപ്പം “മോദി മറുപടി പറയണം” എന്നൊരു വാചകം കൂടി കൂട്ടിച്ചേർക്കപ്പെട്ടു എന്നതു മാത്രമാണ് അടുത്ത കാലത്തു വന്നിട്ടുള്ള ഏക വ്യത്യാസം.
.
ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ബി.ജെ.പി.ക്കെതിരെ ആയുധമെന്ന നിലയിൽ എതിരാളികൾ പ്രയോഗിച്ചു കാണുന്ന മിക്കവാറും ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കൃത്യമായ ഒരു “ലൈഫ് സൈക്കിൾ” അഥവാ ജീവിതചക്രം ഉണ്ടായിരിക്കും. മാത്രവുമല്ല അതിന്റെ ഓരോ ഘട്ടവും മിക്കവാറും പ്രവചനീയവുമാണ്. വളരെയധികം “പ്രെഡിക്റ്റബിൾ” ആയ വികാസപരിണാമങ്ങളും പരിസമാപ്തിയുമായിരിക്കും അതിന്. തുടങ്ങുമ്പോൾത്തന്നെ അറിയാം ഓരോന്നിന്റെയും ലക്ഷ്യമെന്താണ് – അത് എങ്ങനെയൊക്കെ വളർന്ന് – എങ്ങോട്ടൊക്കെ പോയി – എങ്ങനെ അവസാനിക്കും എന്ന്. ഇത്തരം ആരോപണങ്ങളുടെയൊക്കെ അവസ്ഥാന്തരങ്ങൾ പിന്തുടർന്നു നിരീക്ഷിച്ചിട്ടുള്ള ഏതൊരാൾക്കും കൃത്യമായി പറയാൻ പറ്റും – ദാദ്രി വിവാദവും അവസാനിക്കുന്നത് എപ്പോളായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും.
.
വിനയ് എന്നൊരു ഹോം ഗാർഡിന് കൊല്ലപ്പെട്ടയാളോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമായിരുന്നു എല്ലാത്തിന്റെയും പിന്നിൽ എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വാർത്തകൾ ചേർത്തു വായിക്കുമ്പോൾ മനസ്സിലാകുന്നത്. അയാൾ ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കുകയും പറഞ്ഞിളക്കുകയും ചെയ്തു. കാണാതായ പശുവിനെ അഖ്ലാക് എന്നയാൾ മോഷ്ടിച്ചതാണെന്നും എന്നിട്ടതിനെ കൊന്നു തിന്നതാണെന്നും വ്യാജപ്രചാരണം നടത്തി. പശുവിനെ കൊന്നു തിന്നുവെന്നു പറഞ്ഞാൽ വലിയ അപരാധമാണെന്ന അവസ്ഥ ആ സമൂഹത്തിൽ നില നിൽക്കുന്നുണ്ട് എന്നതിവിടെ വ്യക്തമാണ്, അതിലൊരു തർക്കത്തിനു വകയില്ല. അതല്ലെങ്കിൽപ്പിന്നെ അങ്ങനെയൊരു പ്രചാരണത്തിനു കൊലപാതകി മുതിരുകയില്ല. എന്തായാലും ശരി – അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ ചോദ്യം ചെയ്യലും വിചാരണയും അവസാനിച്ചത് അതിദാരുണമായ ഒരു കൊലപാതകത്തിലായിരുന്നു. ഹീനവും നിർഭാഗ്യകരവുമായ സംഭവം.
.
കുറഞ്ഞ പക്ഷം ഒരു ഓറഞ്ച് ഷർട്ട് എങ്കിലും സ്വന്തമായിട്ടുണ്ടായിരുന്നെങ്കിൽ വിനയ് എന്നയാളെ മാദ്ധ്യമങ്ങൾ സംഘപരിവാറുകാരൻ ആക്കിയേനെ. ഇവിടെപ്പക്ഷേ എന്തുകൊണ്ടോ അതു ചെയ്തു കണ്ടില്ല. പക്ഷേ നിരാശപ്പെടേണ്ടതില്ല. അയാൾ പറഞ്ഞിളക്കിയവരുടെ കൂട്ടത്തിൽ പ്രമുഖനായ വിശാൽ എന്നൊരു പയ്യന്റെ അച്ഛൻ ബി.ജെ.പി.ക്കാരനാണത്രേ. മതിയല്ലോ. മോദിയുടെ നിർദ്ദേശപ്രകാരമാണ് അഥവാ തിർക്കഥയനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയത് എന്നും പറഞ്ഞ് ബഹളം തുടങ്ങാൻ കൂടുതലെന്തെങ്കിലും വേണോ? ഇനിയഥവാ പ്രത്യേകിച്ചങ്ങനെയെന്തെങ്കിലുമൊരു കണക്ഷൻ കിട്ടിയില്ലെങ്കിലും ശരി – പഴി ബി.ജെ.പി.ക്കേ വരൂ.
നടക്കുന്നത് ഒരു അക്രമസംഭവവും അതിലുൾപ്പെട്ടത് ഹിന്ദുക്കളും ആണെങ്കിൽ – “ബൈ ഡീഫോൾട്ട്” അവരെല്ലാം സംഘപരിവാറുകാരാണ് എന്ന വിചിത്രമായ ഒരു തിയറിയെ അടിസ്ഥാനമാക്കിയാണ് കാലാകാലങ്ങളായി ഇവിടെ മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ബഹളം വയ്ക്കാറുള്ളത്. അത്ഭുതകരമെന്നു പറയട്ടെ – അതേ ഗ്രാമത്തിലുള്ള ആളുകൾ തന്നെ ഒരു നല്ല കാര്യം ചെയ്താൽ അതു കേവലം ഹിന്ദുക്കൾ മാത്രമായിരിക്കും താനും. അക്കൂട്ടത്തിൽ ഒരൊറ്റ സംഘപരിവാറുകാരനും കാണുകയില്ലെന്നു മാത്രമല്ല – അതിന്റെ പേരിലും അവർ പഴി കേൾക്കേണ്ടിയും വരും! ദാദ്രിയിൽ മുസ്ലീം സഹോദരിമാരുടെ കല്യാണം ഹിന്ദുക്കൾ നടത്തിക്കൊടുത്തു- സംഘപരിവാറിനെ പരാജയപ്പെടുത്തി – എന്നൊക്കെയാണു ചില ഇടതുപക്ഷ മാദ്ധ്യമങ്ങൾ ജുഗുപ്സാവഹമായ രീതിയിൽ എഴുതിപ്പിടിപ്പിച്ചു കളഞ്ഞത്! കേവലം ഉടുപ്പു മാറുന്ന ലാഘവത്തോടെയാണെന്നു തോന്നുന്നു അവിടെ ഗ്രാമവാസികൾ സംഘപരിവാർ ആകുന്നതും അല്ലാതാകുന്നതും.
ഇത്തരത്തിലുള്ള ഒരു അക്രമസംഭവമുണ്ടാകുമ്പോൾ താമസം വിനാ അന്വേഷണം നടക്കുകയും അക്രമികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും അതിനോടൊപ്പം തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ എല്ലാവരും ചേർന്ന് എത്രയും പെട്ടെന്നു സ്വീകരിക്കുകയും ചെയ്യട്ടെ – എന്നതാവുമോ ആളുകൾ ആഗ്രഹിക്കുന്നത് എന്നു ചോദിച്ചാൽ നിർഭാഗ്യവശാൽ അല്ല എന്നാണു പറയേണ്ടി വരുന്നത്. ബി.ജെ.പി.യ്ക്കെതിരെ ആക്ഷേപമുന്നയിക്കാനുള്ള അവസരമുണ്ട് എന്നാണെങ്കിൽ – പ്രശ്നങ്ങളും പരാതികളും പരിഹരിക്കപ്പെടാതെ – എത്ര നാൾ ഇതെല്ലാം വലിച്ചു നീട്ടാമോ അത്രയും നീട്ടാമെന്നേ “പ്രതിഷേധ”ക്കാർ കരുതുകയുള്ളൂ. കാരണം – പ്രശ്നങ്ങൾ കെട്ടടങ്ങുകയും ആളുകൾ സൗഹൃദത്തോടെ ജീവിക്കുകയും ചെയ്യുന്നുവെന്നുവെന്നാൽ അതിനർത്ഥം അവർക്ക് ഒരു “കറവപ്പശു” കൊല്ലപ്പെടുന്നു എന്നാണ്. ആ പശുവിനെ അവർ പരമാവധി സംരക്ഷിച്ചു വളർത്തും.
.
പശുവിനെ മോഷ്ടിച്ചു കൊന്നു തിന്നു എന്ന് ആരോപിക്കപ്പെട്ടയാൾ ആരായാലും ശരി – അയാൾ ആക്രമിക്കപ്പെട്ടേനെ എന്നാണ് അത്തരം പ്രദേശങ്ങളിലെ അവസ്ഥയറിയാവുന്ന സുഹൃത്തുക്കൾ പറയുന്നതിൽ നിന്നു മനസ്സിലാകുന്നത്. അയാളൊരു ബി.ജെ.പി.ക്കാരനായിരുന്നെങ്കിൽ അയാളെയും ജനക്കൂട്ടം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തേനെ. കൊല്ലപ്പെട്ടത് ഒരു മുസ്ലീമായിരുന്നില്ല എങ്കിൽ ഇത്ര ബഹളങ്ങൾ ഉണ്ടാകുമായിരുന്നോ എന്നു ചോദിക്കുന്ന ചില നിഷ്കളങ്കചിത്തരുണ്ട്.
പാവങ്ങൾ !
അവർക്ക് കാര്യങ്ങളുടെ കിടപ്പറിയില്ല. കൊല്ലപ്പെട്ടത് ഒരു ഹിന്ദുവായിരുന്നെങ്കിൽ ചിലപ്പോൾ ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായേനെ. ആകെയുള്ള വ്യത്യാസം കൊല്ലപ്പെട്ടയാളുടെ ജാതിയിൽപ്പിടിച്ചായിരുന്നേനെ കളികൾ എന്നതു മാത്രമാണ്. ദലിതനോ പിന്നാക്കക്കാരനോ ആണെങ്കിൽ ആക്രോശം ഉച്ചസ്ഥായിയിൽ എത്തും. ഉടനെ സംഘപരിവാറിനേയും സവർണ്ണതയേയും കൂട്ടിക്കെട്ടും. ഈ ബഹളങ്ങളുടെയെല്ലാം അടിസ്ഥാനകാരണമായ ബീഹാർ തെരഞ്ഞെടുപ്പിൽ ഇതിലും വിപണിയുള്ളൊരു വില്പനച്ചരക്കായി അതു മാറിയേനെ.
ഇനി അഥവാ ബ്രാഹ്മണനാണെങ്കിലോ – അയാൾ മറ്റൊരു കൽബുർഗിയായി അവതരിപ്പിക്കപ്പെട്ടേനെ. പൗരോഹിത്യപ്രമാണങ്ങളോടു പ്രതിഷേധിച്ച് പശുവിറച്ചി തിന്നാൻ ധൈര്യപ്പെട്ട ബ്രാഹ്മണനെ “നിശബ്ദനാക്കി” എന്നൊക്കെയായേനെ ആക്രോശങ്ങൾ. അതിനും മോദി തന്നെ ഉത്തരം പറയേണ്ടിയും വന്നേനെ. നിർഭാഗ്യവശാൽ – എന്തു സംഭവിച്ചുവെന്നോ എങ്ങനെ സംഭവിച്ചുവെന്നോ ഉള്ള കാര്യങ്ങളിലല്ല – എങ്ങനെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന കാര്യത്തിലാണ് ആളുകൾ ഗവേഷണം നടത്താൻ ഉത്സാഹിക്കുക. എല്ലായ്പ്പോഴും അതാണു നടന്നു കാണാറ്. ഇപ്പോഴും അതാണു നടന്നു കാണുന്നത്.
.
ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ളതു സംസ്ഥാനഗവണ്മെന്റിനാണെങ്കിലും അവിടം ഭരിക്കുന്നത് ബി.ജെ.പി.യല്ലാത്തതിനാൽ ആരോപണം നേരേ കേന്ദ്രഗവണ്മെന്റിലേയ്ക്കു വരും. ഇനിയഥവാ ഒന്നരവർഷത്തിനു മുമ്പായിരുന്നു സംഭവം നടക്കുന്നതെങ്കിൽ – കേന്ദ്രം ഭരിക്കുന്നതു ബി.ജെ.പി. അല്ലെങ്കിൽ – അയൽസംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ബി.ജെ.പി.ഭരിക്കുന്നുണ്ടോ എന്നു നോക്കും. ഇല്ലെങ്കിൽ ഭരണമുന്നണിയിൽ സഖ്യകക്ഷിയെങ്കിലുമാണോ എന്നു നോക്കും. കുറഞ്ഞ പക്ഷം പ്രതിപക്ഷമെങ്കിലും ആണോ എന്നു നോക്കും. എന്തെങ്കിലുമൊരു പിടിവള്ളി കിട്ടിയാൽ അതിർത്തിയിലേക്കുള്ള അകലവും അളന്ന് അവിടുത്തെ സ്വാധീനമാണെന്നു വാദിക്കും. ഇതൊന്നും വിലപ്പോവില്ല എന്ന അവസ്ഥയാണെങ്കിൽ നേരേ പ്രത്യയശാസ്ത്രത്തിൽപ്പിടിക്കും. അതാണ് ഏറ്റവും അവസാനത്തെ പിടിവള്ളി.
ഹിന്ദുക്കൾ പ്രതികളായിട്ടുള്ള ഏതൊരു അക്രമസംഭവത്തിന്റെയും പിന്നിൽ “സംഘപരിവാറാ”ണെന്ന വിചിത്രവാദം വീണ്ടും അവതരിപ്പിക്കപ്പെടും. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകൾ വരെ അഹിംസാമാർഗ്ഗത്തിൽ ചരിച്ചിരുന്ന വലിയൊരു ജനസമൂഹത്തെ ഒറ്റയടിക്ക് അക്രമമെന്തെന്നു മനസ്സിലാക്കുന്നവരാക്കി മാറ്റിയെടുത്ത മജീഷ്യന്മാരത്രേ സംഘപരിവാറുകാർ! അത്രയ്ക്കു അത്ഭുതകരമായതെന്തോ ആയിരിക്കുമല്ലോ ദ സോ കോൾഡ് പ്രത്യയശാസ്ത്രം.
.
മലയാള മാദ്ധ്യമങ്ങളെ സംബന്ധിച്ചാണെങ്കിൽ – “പശുവിനെ മോഷ്ടിച്ചു കൊന്നുതിന്നുവെന്ന വ്യാജപ്രചാരണത്തേത്തുടർന്ന് ഗ്രാമവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു” എന്നോ മറ്റോ അറിയാതെയെങ്കിലും എഴുതിപ്പോയാൽ ആ ലേഖകൻ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. അങ്ങനെയൊരു വരി വന്നാൽ അത് ഉപ്പോ മുളകോ ഇല്ലാത്ത – എരിവോ പുളിയോ ഇല്ലാത്ത – കേവലമൊരു നിർഗുണ ഭക്ഷണം മാത്രമായിരിക്കും. ആർക്കും ഒന്നും മനസ്സിലാകുകയുമില്ല. “ബീഫ്” കഴിച്ചതിന്റെ പേരിൽ (ആരു കഴിച്ചോ എന്തോ?) കൊലപ്പെടുത്തി എന്നു പറയുമ്പോളാണു വ്യക്തത. എന്നിട്ട് എത്രയും പെട്ടെന്ന് ഏതെങ്കിലുമൊരു പോത്തിനെക്കൊന്ന് കറിവച്ചുകൂട്ടി “പ്രതിഷേധിക്കാ”നാണു വ്യഗ്രത! പറയുന്നതും പ്രവർത്തിക്കുന്നതും കണ്ടാൽ ആളുകളുടെ തലച്ചോറിൽ അർബുദം ബാധിച്ചുവോ എന്നു സംശയിച്ചു പോകും. പശുവിനെ കൊന്നു തിന്നയാളെ നിങ്ങൾ കൊല്ലുമെങ്കിൽ ഞങ്ങളിതാ പോത്തിനെ കൊന്നു തിന്നുന്നു – ഞങ്ങളേയും കൊല്ലൂ – എന്ന മട്ടിലൊക്കെയാണ് ആക്രോശം. പാവം അഖ്ലാഖ്. അദ്ദേശം പശുവിനെ കട്ടിട്ടുമില്ല – കൊന്നിട്ടുമില്ല – തിന്നിട്ടുമില്ല!
“ബീഫ് കഴിച്ചു”വെന്നും പറഞ്ഞ് ഏതെങ്കിലുമൊരാളെ തല്ലിക്കൊല്ലേണ്ട യാതൊരു കാര്യവും ബി.ജെ.പി.യെന്നല്ല ഏതെങ്കിലുമൊരു പ്രസ്ഥാനത്തിലുൾപ്പെട്ടവർക്ക് ഉണ്ടാകുകയില്ലെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിവുണ്ടാകേണ്ടതാണ്. ആലോചിക്കുന്നവർ അരിയാഹാരമോ ഗോതമ്പോ കഴിക്കുന്നവരായിക്കൊള്ളട്ടെ – ആൾത്താമസമുള്ള തലയാണുള്ളതെങ്കിൽ – അങ്ങനെയൊരബദ്ധം വിശ്വസിച്ചു പോകില്ല. ആരൊക്കെ എന്തൊക്കെ കഴിക്കുന്നുവെന്നു പരിശോധിച്ച് അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കാൻ തക്കം പാർത്തിരിക്കുന്ന ആളുകളുണ്ട് എന്നത് അല്പബുദ്ധികൾക്കു മാത്രം വിശ്വസിക്കാൻ പറ്റിയ സംഗതിയാണ്.
പക്ഷേ കാര്യങ്ങൾ അങ്ങനെയേ അവതരിപ്പിക്കപ്പെടുകയുള്ളൂ. കാരണം – അങ്ങനെ പറയുമ്പോളേ അതു തങ്ങളേക്കൂടി ബാധിക്കുന്ന ഭീഷണിയായി കൂടുതൽ ആളുകളിൽ ചലനമുണ്ടാക്കാൻ പറ്റുകയുള്ളു. അങ്ങനെ മാത്രമേ കുറ്റം ആരോപിക്കപ്പെടുന്ന പാർട്ടിയേക്കുറിച്ച് കൂടുതൽ അമർഷം ജനിപ്പിക്കാൻ പറ്റുകയുള്ളൂ. പ്രത്യേകിച്ചു കേരളം പോലെയുള്ള സ്ഥലങ്ങളിൽ – ഹോട്ടലിൽ കയറിയ ശേഷം “പൊറോട്ടയും ബീഫ് ഫ്രൈയും തന്നാട്ടെ” എന്നാണു സപ്ലയറോടു പറയാറുള്ളത്. അല്ലാതെ “പോറോട്ടയും പശുവിറച്ചിയും പോരട്ടെ” എന്നല്ല. അതുകൊണ്ട് പശുവിറച്ചി എന്ന പദം ഉപയോഗിക്കപ്പെടുകയില്ല. ബീഫ് ഫെസ്റ്റിവലുകളേ സംഘടിക്കപ്പെടുകയുള്ളൂ. പാവം പോത്തുകൾ. അവരെന്തു പിഴച്ചോ ആവോ?
.
മദ്യം നിരോധിച്ചിട്ടുണ്ട്. മയക്കുമരുന്നു നിരോധിച്ചിട്ടുണ്ട്. മാഗി വരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ മാട്ടിറച്ചിയ്ക്കു നിരോധനമുണ്ടോ? ഉള്ളതായി അറിവില്ല. മാട്ടിറച്ചിയല്ല പ്രശ്നമെന്നു വ്യക്തമാണ്. പിന്നെയെന്താണു പ്രശ്നമെന്നു ചികഞ്ഞാൽ അതും മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. ഗോവധം നിരോധിക്കപ്പെട്ടിട്ടുണ്ട് മിക്കവാറും സംസ്ഥാനങ്ങളിൽ. അതിനെയാണു വളച്ചൊടിച്ച് വികലമാക്കി “ബീഫ് നിരോധന”മായി അവതരിപ്പിക്കുന്നത്.
.
ഗോവധനിരോധനത്തേയും സംഘപരിവാറിനേയും കൂട്ടിക്കെട്ടുന്നവരുടെ കാര്യം ഹാ കഷ്ടം എന്നു തന്നെ പറയേണ്ടി വരും. ചരിത്രബോധം പോയിട്ട് സാമാന്യബോധം പോലും ഇല്ലാത്തവരാണവർ. ഭരണഘടനയിലുൾപ്പെടെ ഗോവധനിരോധനം കടന്നു വന്നതു സംഘപരിവാറിന്റെ കൈ കടത്തൽ മൂലമല്ല. ബഹുഭുരിപക്ഷം സംസ്ഥാനങ്ങളിലും ഇപ്പോൾത്തന്നെ ഗോവധം നിരോധിക്കപ്പെട്ടിട്ടുള്ളത് ബി.ജെ.പി. ഗവണ്മെന്റുകളുടെ തീരുമാനമല്ല. ഗാന്ധിജി ഗോവധത്തെ എതിർത്തതു സംഘപരിവാർ പറഞ്ഞിട്ടല്ല. അത് ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ്.
ആയിരക്കണക്കിനു വർഷങ്ങൾക്കുമപ്പുറത്തേയ്ക്കു നീളുന്ന ഹിന്ദുസംസ്കാരത്തിലെ വിവിധ സംഗതികൾക്കെല്ലാം ഒരു നൂറ്റാണ്ടു പോലും പ്രായമെത്താത്ത സംഘപ്രസ്ഥാനങ്ങളുടെ നേരെ ചീറുന്നവരെക്കുറിച്ച് സഹതപിക്കാനേ കഴിയൂ. കുറഞ്ഞ പക്ഷം 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടാനുള്ള കാരണങ്ങളേക്കുറിച്ചെങ്കിലും അവർ ചിന്തിക്കേണ്ടതാണ്. (ശിപായി ലഹള എന്ന പ്രയോഗം മനപൂർവ്വം മാറ്റി വച്ചതാണ്. ലഹള എന്നു കേട്ടാൽ കേട്ട പാതി കേൾക്കാത്ത പാതി കണ്ണുമടച്ച് അതും സംഘപരിവാറിന്റെ തലയിൽ വച്ചുകളയും!)
.
ആരോപണങ്ങളുടെ പരിണാമങ്ങളേക്കുറിച്ചാണു പറഞ്ഞുവന്നത്. എന്തൊരു സംഭവം ഉണ്ടായാലും അതിൽ പരമാവധി വർഗ്ഗീയതയുടെ നിറം കലർത്തി ആദ്യമൊരു വമ്പൻ പ്രചാരണം നടക്കും. ആദ്യത്തെ ബഹളത്തിന്റെ സമയത്ത് അനങ്ങാതിരുന്ന പലരും ആക്രമണത്തിന്റെ വീര്യം കൂടുന്നുവെന്നു കാണുമ്പോൾ പ്രകോപിതരായിത്തുടങ്ങും. പിന്നീടു കുറച്ചു കാലത്തേയ്ക്ക് പ്രത്യാക്രമണങ്ങളുടെ ബഹളമാണ്. അഭിപ്രായപ്രകടനങ്ങളുമായി പലരുമെത്തും.
“മെംബർ ഓഫ് ദ പാർട്ടി” എന്ന നിലയ്ക്കു പോലും “എം.പി.” അല്ലാത്ത ചില ആളുകളൊക്കെ അഭിപ്രായപ്രകടനവുമായി വരും – അതൊക്കെ ബി.ജെ.പി. എം.പി.യുടെ വാചകങ്ങളെന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. പതിനായിരക്കണക്കിനു ഭക്ഷ്യവസ്തുക്കളും പലപല തരം മാസവുമെല്ലാം ലഭ്യമാണെന്നിരിക്കെ കൃത്യം പശുവിനെത്തന്നെ കൊന്നു കറിവച്ചു കൂട്ടിയില്ലെങ്കിൽ പ്രശ്നമുള്ളവരുണ്ടോ എന്ന ചോദ്യം വരും. അങ്ങനെയുള്ളവർക്ക് അതു ചെയ്യാൻ സ്വാതന്ത്ര്യമുള്ള സ്ഥലങ്ങളിലേയ്ക്കു പോകാമല്ലോ എന്നതു പിന്നാലെ വരും. അതു പിന്നീട് അടുത്ത ചീത്തവിളിയിലേക്ക് എത്തും. അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും അനവധി കാര്യങ്ങൾ സംസാരിച്ച് അതെല്ലാം അവസാനം ബി.ജെ.പി.യുടെ തലയിൽ വരും.
ചുരുക്കിപ്പറഞ്ഞാൽ വിനയ് എന്ന ഏതോ ഒരുവന്റെ കുരുട്ടുബുദ്ധി മൂലം ഈ രാജ്യവും ഇവിടുത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ആളുകളുമടക്കം കോടിക്കണക്കിന് ആളുകൾ അനാവശ്യമായി ചീത്ത കേൾക്കും. ആളുകൾക്കിടയിലുള്ള വിടവു വർദ്ധിക്കും. എല്ലാ ആരോപണങ്ങളുടെ കാര്യത്തിലുമതെ – ഇതേ കാര്യങ്ങളൊക്കെത്തന്നെയാണ് ആവർത്തിക്കുന്നത്. ഏതെങ്കിലുമൊരു വ്യക്തിയോ ചെറുഗ്രൂപ്പോ ഒക്കെ ചെയ്യുന്ന തെറ്റുകൾ – ബി.ജെ.പി.യെ ആക്രമിക്കാനുള്ള വ്യഗ്രതയുടെ പേരിൽ വളർത്തി വലുതാക്കി – രാജ്യത്തെ ജനങ്ങൾ രണ്ടുഭാഗത്തായി നിന്നു പോരടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും.
.
അവസാനം അതു സംഭവിക്കും. അനിവാര്യമായ ഒരു പരിസമാപ്തി. എല്ലാ ആരോപണങ്ങളും ഒരു ദിവസം അവസാനിക്കാതെ തരമില്ലല്ലോ.
.
അവസാനം തെരഞ്ഞെടുപ്പിന്റെ ഫലം വരും. ഇപ്പോളത്തെ ഉദാഹരണത്തിലാണെങ്കിൽ ബീഹാർ തെരഞ്ഞെടുപ്പ്..
.
എന്തെങ്കിലും കാരണത്താൽ ബി.ജെ.പി.യ്ക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിൽ ഉടൻ വമ്പിച്ച ബഹളം തുടങ്ങും. വർഗ്ഗീയതയ്ക്കെതിരെ ജനങ്ങൾ നൽകിയ മറുപടി!.
.
മറിച്ച് ബി.ജെ.പി. വമ്പിച്ച വിജയം നേടുകയാണെങ്കിൽ അപ്പോളും തുടങ്ങും ബഹളം. ബി.ജെ.പി. രാജ്യത്തെ വിഭജിക്കുന്നു. തെരഞ്ഞെടുപ്പു ജയിക്കാൻ വേണ്ടി വർഗ്ഗീയവികാരം ഇളക്കി വിട്ടു നേടിയ വിജയം! ഇക്കണ്ട അനാവശ്യവിവാദങ്ങളെല്ലാം ബി.ജെ.പി. സൃഷ്ടിച്ചതാണെന്ന പഴി കേൾക്കേണ്ടി വരും. വാദി പ്രതിയാകുന്ന അവസ്ഥ.
.
ചുരുക്കിപ്പറഞ്ഞാൽ ബിജെപ്പിക്ക് അടി എന്തായാലും കിട്ടുമെന്നുറപ്പാണ്. അതിനുള്ള ന്യായീകരണത്തിൽ മാത്രമേ സന്ദർഭത്തിനനുസരിച്ചു വ്യത്യാസമുണ്ടാവൂ. പാർട്ടിയ്ക്ക് ഇതൊക്കെ എപ്പോളേ ശീലമായിക്കഴിഞ്ഞു. പക്ഷേ പാഴായിപ്പോകുന്ന ഓരോ യുദ്ധവും അവശേഷിപ്പിക്കുന്നത് വ്രണിതമായ ചില ഹൃദയങ്ങൾ കൂടിയാണ്. അതാണ് ഏതൊരു രാജ്യസ്നേഹിയെയും ദുഖിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും.