കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുവരും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി ഉബൈദാണ് രണ്ടു മാസത്തേക്ക് വിധി സ്റ്റേ ചെയ്തത്. എന്നാല്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്.
സോളാര്‍ വിവാദത്തില്‍ അകപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും ഏറെ ആശ്വാസം പകരുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി. സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കും ആര്യാടന് മുഹമ്മദിനുമെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് വിധി മരവിപ്പിച്ചത്. ഇരുവരും പ്രത്യേകം നല്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നടപടി.
അതേസമയം തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. കോടതി പോസ്റ്റ് ഓഫീസ് പോലെ അല്ല പ്രവര്‍ത്തിക്കേണ്ടത്. വിജിലന്‍സ് ജഡ്ജിക്ക് തന്റെ ഉത്തരവാദിത്തം ശരിക്കും അറിയില്ല. ഇക്കാര്യം ഹൈക്കോടതിയുടെ ഭരണവിഭാഗം പരിശോധിക്കണം. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കോടതി പോകരുതെന്നും ജസ്റ്റിസ് പി ഉബൈദ് കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളടക്കം ജഡ്ജി പാലിച്ചില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്നു തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ആര്യാടന് മുഹമ്മദും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.