പട്ന : തട്ടിക്കൊണ്ട് പോകലും കൊള്ളയടിയും കൊലപാതകവും അരങ്ങുവാഴുന്നതിനിടെ നിതീഷ് സർക്കാരിന് പുതിയ തലവേദന . സഖ്യകക്ഷിയായ കോൺഗ്രസിന്റെ എം എൽ എ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതാണ് നിതീഷ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത് .
രാജധാനി എക്സ്പ്രസിൽ വച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ജെ ഡി യു എം എൽ എ യെ അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിയുന്നതിനു മുൻപാണ് പുതിയ സംഭവം. വിക്രം മണ്ഡലത്തിലെ കോൺഗ്രസ് എം എൽ എ സിദ്ധാർത്ഥ് സിംഗ് തന്റെ മകളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി പെൺകുട്ടിയുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് .
പട്നയിലെ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ ഇന്ന് രാവിലെ ആറ് മണിയോടെ ഫോർഡ് എൻഡവറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് പട്ന എസ് പി പറഞ്ഞു. സിദ്ധാർത്ഥ് സിംഗിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരേയും സർക്കാർ സുരക്ഷാ ഗാർഡുകളേയും കാണാതായിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.
സിദ്ധാർത്ഥ് സിംഗിന് ഭാര്യയും ഒരു കുട്ടിയുമുണ്ട് . 1998 ൽ പതിനഞ്ച് വയസ്സുള്ളപ്പോൾ ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായ സിദ്ധാർത്ഥ് സിംഗ് 2009 വരെ ജയിലിലായിരുന്നു . 2010 ൽ ലോക്ജനശക്തി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല . ഇക്കുറി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു.