കേന്ദ്ര സർക്കാരിന്‍റെ സ്മാർട്സിറ്റി പദ്ധതിയിൽ കൊച്ചി ഇടം പിടിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ 20 നഗരങ്ങളിൽ ഒന്ന് കൊച്ചിയാണ്. നാല് തലസ്ഥാന നഗരങ്ങൾ ഉൾപ്പെടുത്തിയാണ് സ്മാർട്സിറ്റി പദ്ധതിക്കുള്ള നഗരങ്ങളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്.
നരേന്ദ്ര മോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സ്മാർട്സിറ്റിയുടെ ആദ്യ ഘട്ടത്തിൽ കൊച്ചിയെ ഉൾപ്പെടുത്തി. സ്മാർട് സിറ്റിയായ് വികസിപ്പിക്കുന്ന ആദ്യ 20 നഗരങ്ങളുടെ പട്ടിക കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. ചെന്നൈ, ഭോപ്പാൽ, ഭുവനേശ്വർ, ജെയ്പൂർ, എന്നീ തലസ്ഥാന നഗരങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റിൽ അഹമ്മദാബാദും പൂനെയും ഇടംപിടിച്ചിട്ടുണ്ട്.
ഉയർന്ന ജീവിത നിലവാരവും യൂറോപ്യൻ നഗരങ്ങളുടെ മാതൃകയിലുള്ള വികസനവും ലക്ഷ്യംവെയ്‌ക്കുന്ന കേന്ദ്ര പദ്ധതിയാണ് സ്മാർട്സിറ്റി. അഞ്ച് വർഷത്തിനുള്ളിൽ 50,802 കോടി രൂപയുടെ നിക്ഷേപമാണ് ഈ നഗരങ്ങളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആദ്യ വർഷം 200 കോടിയും തുടർന്നുള്ള വർഷങ്ങളിൽ 100 കോടിയും കേന്ദ്രം നൽകും. സുതാര്യമായാണ് നഗരങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നതെന്നും രണ്ടാം ഘട്ട ലിസ്റ്റ് ഏപ്രിലിൽ പുറത്തിറക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കിയും വിവരസാങ്കേതിക വിദ്യ അടിസ്ഥാന മാക്കിയുള്ള സേവനങ്ങൾ നടപ്പാക്കിയും ഉയർന്ന ജീവിത നിലവാരം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
കേന്ദ്ര സർക്കാർ ഡിസംബറിൽ പുറത്തിറക്കിയ സ്മാർട്സിറ്റി നഗരങ്ങളുടെ ലിസ്റ്റിൽ 97നഗരങ്ങളാണ് ഉൾപ്പെട്ടിരുന്നത്.