1857 ൽ ഭാരതത്തിന്റെ ഭരണാധികാരിയായി വിപ്ലവകാരികൾ അവരോധിച്ചത് ബഹാദൂർഷാ ചക്രവർത്തിയെ ആയിരുന്നു . വിപ്ലവം അതിന്റെ അന്ത്യ ഘട്ടങ്ങളിലെത്തിയപ്പോൾ ചിലർ അദ്ദേഹത്തെ ഇങ്ങനെ പരിഹസിച്ചു.
“ജീവനു വേണ്ടി ഇംഗ്ലീഷുകാരോട് പ്രാർത്ഥിക്കൂ ഹേ ചക്രവർത്തീ . ഹിന്ദുസ്ഥാനത്തിന്റെ വാൾ എന്നെന്നേയ്‌ക്കുമായി ഒടിഞ്ഞു പോയി “
ബഹദൂർഷായുടെ മറുപടി എന്തായിരുന്നെന്ന് വീര സവർക്കർ 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്ന അദ്ദേഹത്തിന്റെ വിഖ്യാത പുസ്തകത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്
” വിശ്വാസക്കൂറിന്റെ നേരിയൊരംശമെങ്കിലും നമ്മുടെ വീരഹൃദയങ്ങളിൽ നില നിൽക്കുന്നിടത്തോളം കാലം ഹിന്ദു സ്ഥാനത്തിന്റെ വാൾ മൂർച്ചയുള്ളത് തന്നെ ആയിരിക്കും . എന്നെങ്കിലുമത് ലണ്ടൻ നഗര കവാടങ്ങളെപ്പോലും തട്ടിത്തെറിപ്പിക്കും .”
ഹിന്ദുസ്ഥാനത്തിന്റെ വാൾ മൂർച്ചയോടെ , വിശ്വാസത്തോടെ നിലനിൽക്കുക തന്നെ ചെയ്തു . ഒരർത്ഥത്തിൽ അത് ഇരുതല മൂർച്ചയുള്ള വാളായിരുന്നു . ഒരു വശത്ത് അഹിംസയെന്ന ലോകാരാദ്ധ്യമായ മന്ത്രവും ചൊല്ലി അർദ്ധനഗ്നനായ ഫക്കീറും അനുയായികളും ബ്രിട്ടീഷ് സാമ്രാജ്യത്തെ അമ്പരപ്പിച്ചപ്പോൾ മറുവശത്ത് സായുധ സമര പാതയിലൂടെ പതിനായിരങ്ങൾ മാതൃഭൂമിക്ക് വേണ്ടി പോരാടി ബ്രിട്ടീഷുകാരെ വിറപ്പിച്ചു.
അധിനിവേശത്തിനെതിരെ അലകടൽ പോലെ പൊരുതിയ റാണി ലക്ഷ്മീഭായിയും താന്തിയ തോപ്പിയും നാനാസാഹിബും കുൺവർസിംഗും ഹസ്രത്ത് മഹലും പിന്നീട് ചാഫേക്കറിനും രാമപ്രസാദ് ബിസ്മിലിനും സൂര്യസെന്നിനും അഷ്ഫഖുള്ള ഖാനും ആസാദിനും ഭഗത് സിംഗിനുമൊക്കെ വിപ്ലവ പാതകൾ കാട്ടിക്കൊടുത്തു.
വിവേകാനന്ദനും നിവേദിതയും തിലകനും ലാൽ – ബാൽ – പാലും സവർക്കറും ടാഗോറും ശ്യാംജി കൃഷ്ണവർമ്മയും അരവിന്ദ ഘോഷും സുഭാഷ് ചന്ദ്രബോസുമുൾപ്പെടെയുള്ളവർ വിപ്ലവ പ്രത്യയശാസ്ത്രത്തിന് നിശ്ചയ ദാർഢ്യം നൽകി . തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒരേ മനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടി.
അക്രമം പരിഹാരമല്ല അഹിംസയാണഭികാമ്യമെന്ന് പ്രഖ്യാപിച്ച് മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയുടെ ലളിതവും സുധീരവുമായ സമര മാർഗ്ഗത്തിൽ അണി ചേരാൻ ലക്ഷങ്ങൾ തയ്യാറായി . സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പടുത്തുയർത്തിയവരുടെ പോർച്ചട്ടയ്‌ക്ക് ഭാരതീയന്റെ അഹിംസാവ്രതത്തെ അതിജീവിച്ചിക്കാൻ കഴിഞ്ഞില്ല .
1947 ആഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് ഉണരുകയായിരുന്നു ..
പിന്നീട് 1950 ജനുവരി 26 ന് നിയതമായ ഭരണ ഘടനയോടെ , ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമുള്ള രാഷ്‌ട്രമായി ഭാരതം മാറി .
ഭാരതമെന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയാകുമെന്നുള്ള സംശയം ഭരണഘടനാ ശില്പീ ഡോ ബി ആർ അംബേദ്കർ ഒരിക്കൽ പ്രകടിപ്പിച്ചിരുന്നു . 1949 നവംബർ 25 ന് ഭരണഘടനാ നിർമാണ സഭയിൽ അദ്ദേഹം ചെയ്ത പ്രസംഗം ഇന്നും കാലാതിവർത്തിയായി നിലകൊള്ളുന്നു.
“ഈ സ്വാതന്ത്ര്യം ഭാവിയിലെന്താവും. ? ഭാരതം ഈ സ്വാതന്ത്ര്യം നിലനിർത്തുമോ അതോ നഷ്ടപ്പെടുത്തുമോ ? എന്റെ മനസ്സിനെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണിത് .ഭാരതം എന്നും അസ്വതന്ത്രമായിരുന്നു എന്നല്ല . എന്നാൽ ഒരിക്കൽ അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് . ഇനിയും അത് ആവർത്തിക്കുമോ ? ഭാവിയെപ്പറ്റി എനിക്കുള്ള ആശങ്ക അതാണ് .എനിക്കു വിഷമം ഭാരതം മുമ്പൊരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല . ഭാരതീയർ തന്നെ നഷ്ടപ്പെടുത്തി എന്നതാണ്.
മുഹമ്മദ് ബിൻ കാസിം സിന്ധ് ആക്രമിച്ചപ്പോൾ ദാഹിറിന്റെ സൈന്യാധിപൻ കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതെ ഒഴിഞ്ഞുമാറി. പൃഥ്വീരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ് ഘോറിയെ വിളിച്ചു ജയചന്ദ്. ഹിന്ദുക്കൾക്കു വേണ്ടി ശിവാജി പോരാടുമ്പോൾ മുഗളർക്കു വേണ്ടി മറാഠികളും രജപുത്രരും യുദ്ധം ചെയ്തു. 1857 ഇൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ സിഖുകാർ മാത്രം മൂകപ്രേക്ഷകരായി .
ഈ ചരിത്രം ആവർത്തിക്കുമോ ? എനിക്കുള്ള മനോവ്യഥ ഇതുമാത്രമാണ്. ഈ വ്യഥയ്‌ക്കു കാരണം നമ്മുടെ ഇടയിലുള്ള ജാതിമത വിദ്വേഷങ്ങൾ മാത്രമല്ല , ഇപ്പോൾ അതോട് ചേർന്നിരിക്കുന്ന വിഭിന്നവും പരസ്പര ദ്വേഷികളുമായ രാഷ്‌ട്രീയ കക്ഷികളും കൂടിയാണ്.. ഭാരതജന സമൂഹത്തിന് രാഷ്‌ട്രമോ അതോ രാഷ്‌ട്രീയകക്ഷികളോ വലുത് ? എനിക്കു ചിന്തിക്കാൻ തന്നെ ഭയംതോന്നുന്നു .
രാഷ്‌ട്രീയകക്ഷികൾ തങ്ങളുടെ രാഷ്‌ട്രത്തെക്കാൾ പ്രധാനമായി തങ്ങളെത്തന്നെ കരുതിയാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംതവണയും അപകടത്തിലാവുമെന്നു മാത്രമല്ല അത് ശാശ്വതമായി നഷ്ടപ്പെടുകയും ചെയ്യും .എന്തൊക്കെയായാലും ഇത്തരമൊരു ദുസ്ഥിതി വരാതിരിക്കാൻ നാം ശ്രദ്ധിക്കണം . നമ്മുടെ രക്തത്തിൽ അവസാന തുള്ളിവരെ നമ്മൾ സ്വാതന്ത്ര്യരക്ഷയ്‌ക്കു വേണ്ടി പോരാടണം !!! “
(ഡോ : ബി ആർ അംബേദ്കർ )
സ്വതന്ത്രഭാരതം സ്വപ്നം കണ്ട് തൂക്കുമരത്തിലേക്ക്, പതറാത്ത കാൽ വയ്പുകളോടെ പ്രയാണം ചെയ്ത ലക്ഷക്കണക്കിനു സ്വാതന്ത്ര്യ സമര സേനാനികൾ , സ്വാതന്ത്ര്യാനന്തര ഭാരതം വൈഭവമുള്ളതാണെന്ന് ഉറപ്പിക്കാൻ പരിശ്രമിച്ചവർ ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന് ബൃഹത്തും എന്നാൽ ആശയ സമ്പുഷ്ടതയോടു കൂടിയതുമായ ഒരു ഭരണഘടന ആവശ്യമുണ്ടെന്ന് കണ്ടെത്തിയവർ , ആ ഭരണഘടനയുടെ രൂപീകരണത്തിന് അഹോരാത്രം കഷ്ടപ്പെട്ടവർ .
മറന്നും മണ്മറഞ്ഞും അറിയപ്പെടാതെ പോയ എത്രയോ സമര ഭടന്മാർ . സഹിച്ചും ക്ഷമിച്ചും തോൽപ്പിക്കപ്പെട്ടും രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവർ . നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻ മണ്ണിലും മഞ്ഞിലും മരണത്തെപ്പോലും തൃണവത്ഗണിച്ച് നിലകൊള്ളുന്നവർ, സ്വാതന്ത്ര്യത്തിന്റെ അടിത്തറയിൽ രാഷ്‌ട്രശരീരം പടുത്തുയർത്തിയ കലപ്പയേന്തിയ കർഷകൻ മുതൽ ഭരണയന്ത്രം തിരിച്ച നവഭാരത ശിൽപ്പികൾ വരെ ..
അവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണമിച്ച് കൊണ്ട് ..
എല്ലാ ഭാരതീയർക്കും ജനം ടിവിയുടെ റിപ്പബ്ലിക്ക് ദിനാശംസകൾ …