കോട്ടയം : ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐയുടെ ഇരട്ടത്താപ്പ് നയങ്ങൾ തുറന്നുകാണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. എം.ജി. യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥിനിയായ ദീപാ പി. മോഹനാണ് ദളിത് വിദ്യാർഥിനി എന്ന നിലയിൽ എസ്.എഫ്.ഐയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസനിൽ നിന്ന് പ്രതികരണം പ്രതീക്ഷിക്കുന്നുവെന്ന് തുറന്ന് പറഞ്ഞാണ് ദീപ പി. മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദളിത് ഗവേഷക വിദ്യാർത്ഥി എന്ന നിലയിൽ താൻ അനുഭവിച്ച ദുരനുഭവങ്ങളും, ഇടത് വിദ്യാർത്ഥി സംഘടനയിൽ നിന്ന് നേരിട്ട അവഗണനയും ദീപ എടുത്തുപറയുന്നു. ഇടത് യൂണിയൻ നേതാവായ ഒരു അധ്യാപകൻ തന്നെ പരസ്യമായി മോഷ്ടാവായി ചിത്രീകരിക്കുകയും, ഇരിപ്പിടം നിഷേധിച്ച് ഡിപ്പാർട്ട്മെന്റിൽ പൂട്ടിയിടുകയും ചെയ്തു. സംഭവത്തിൽ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.എഫ്.ഐ നേതൃത്വം അന്ന് സ്വീകരിച്ചതെന്ന് ദീപ പറയുന്നു.
എം.ജി. സർവകലാശാല ക്യാമ്പസിൽ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളും പീഡനങ്ങളും മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞപ്പോൾ, നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ക്യാമ്പസിലെ എസ്.എഫ്.ഐ യൂണിറ്റ് സംഭവത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായില്ല. ഇതേ അധ്യാപകനെതിരെ പോരാട്ടം എന്ന പേരിൽ ചിലർ പോസ്റ്റർ ഒട്ടിച്ചപ്പോൾ, അതിന്റെ ഉത്തരവാദിത്വം തന്റെ മേൽ കെട്ടിവെയ്ക്കാനാണ് ഇടതുസംഘടനകൾ ശ്രമിച്ചത്. സംഭവത്തിൽ തന്നെ മാവോയിസ്റ്റ് എന്ന മുദ്രകുത്താൻ ചിലർ ശ്രമിച്ചപ്പോൾ, ജാതിവിവേചനത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എസ്.എഫ്.ഐ. മൗനം പാലിക്കുകയാണ് ചെയ്തത്.
ഡിപ്പാർട്ട്മെന്റിൽ അധ്യാപകൻ പൂട്ടിയിട്ടപ്പോൾ, ഗാന്ധിനഗർ പോലീസെത്തിയാണ് മോചിപ്പിച്ചത്. സംഭവം നടന്ന് ഒരു വർഷമായിട്ടും, വൈസ് ചാൻസലർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും ദീപ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.