ന്യൂഡൽഹി : ഭാരതീയ നാവിക സേനയുടെ വിമാന വാഹിനിക്കപ്പൽ ഐ എൻ എസ് വിരാട് ഈ വർഷം സൈനിക സേവനത്തിൽ നിന്ന് പിൻവാങ്ങും. 29 വർഷത്തെ ഉജ്ജ്വലമായ സേവനം അവസാനിപ്പിച്ച് വിരാടിനെ മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് അധികൃതർ . അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ ഉയർന്ന ചെലവും കാലപ്പഴക്കവുമാണ് വിരാടിന്റെ പിന്മാറ്റത്തിന് കാരണം.
ബ്രിട്ടീഷ് റോയൽ നാവിക സേനയുടെ 1959 ൽ കമ്മീഷൻ ചെയ്ത എച്ച് എം എസ് ഹെംസ് ആണ് പിന്നീട് ഐ എൻ എസ് വിരാട് ആയത് . 1987 ലാണ് വിരാട് ഇന്ത്യൻ നേവിയുടെ ഭാഗമായത് . എഞ്ചിൻ റൂമിൽ വെള്ളം കയറിയതിനെ തുടർന്ന് 1993 ൽ നാവിക സേനയിൽ നിന്ന് പിൻവലിക്കപ്പെട്ട വിരാട് പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത് .
കഴിഞ്ഞ വർഷം മുതൽ എല്ലാ നാവിക സേനാ ആസ്ഥാനങ്ങളും സന്ദർശിച്ച് അവസാന സല്യൂട്ട് വാങ്ങി യാത്ര തുടർന്ന വിരാട് ഈ ഫെബ്രുവരിയോടെ വിശാഖപട്ടണത്തെത്തും . തുടർന്ന് മുംബൈയിലേക്ക് പോകും. നാവികസേനയുടെ മദർഷിപ്പ് എന്നറിയപ്പെടുന്ന വിരാട് പിന്നീട് ഗതകാല യുദ്ധ സ്മൃതികളുണർത്തി മ്യൂസിയമായി സഞ്ചാരികളെ സ്വാഗതം ചെയ്യും.