പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയുടെ വിധി ഇന്ന്. കേസില്‍ സിബിഐ മൂന്നാം തവണയും ചോദ്യം ചെയ്യാൻ വിളിച്ച സാഹചര്യത്തിലാണ് ജയരാജൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
തന്റെ കക്ഷിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രതി അല്ലാതിരുന്നിട്ടും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനാണ് സിബിഐ നീക്കമെന്നും പി.ജയരാജന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നത്. എന്നാൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനാലാണ് വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നും സിബിഐ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതു രണ്ടാംതവണയാണ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ആറുമാസം മുൻപ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. യുഎപിഎ (43ഡി) ആക്ട് പ്രകാരമുളള കേസില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നതിനാലാണ് അന്ന് ജാമ്യഹര്‍ജി കോടതി തളളിയത്.